തിരുവനന്തപുരം: കേരളം വിട്ട് പ്രവർത്തിക്കാൻ താല്പര്യമില്ലാതിരുന്ന താൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർബന്ധത്താലാണ് ഡൽഹിക്ക് പോയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതിയംഗവുമായ എ.കെ. ആന്റണി പറഞ്ഞു. രാജീവിന് കീഴിൽ ജനറൽസെക്രട്ടറിയായി പ്രവർത്തിക്കാനും വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ രാജീവ്ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആന്റണി.
രാജ്യം ഇപ്പോൾ കാണുന്ന ഡിജിറ്റൽ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത് അമേരിക്കയിൽ നിന്ന് സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ്. ആ തുടക്കം ഇന്ത്യയെ വൻ ഡിജിറ്റൽ ശക്തിയാക്കി. രാജീവ് ഗാന്ധിയുടെ അനുകമ്പയും ഹൃദയ വിശാലതയും അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്‌പേയ് വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ലോക്‌സഭയിൽ രാജീവ് ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മണിക്കൂറുകൾക്കകമാണ് വാജ്‌പേയിയെ യു.എൻ സംഘത്തിൽ ഉൾപ്പെടുത്തി വിദേശത്തയച്ച് ചികിത്സയ്ക്ക് ഏർപ്പാടാക്കിയത്.
മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം പഞ്ചായത്തീരാജിലൂടെ രാജീവ് ഗാന്ധി യാഥാർത്ഥ്യമാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരവും ധനവിഹിതവും ലഭിച്ചു. സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ മാത്രമല്ല, ഔദ്യോഗിക പദവികളിലും സംവരണം ഏർപ്പെടുത്തി. 18 വയസ്സുള്ളവർക്ക് വോട്ടവകാശം നല്കി. പാർട്ടിതാല്പര്യം പോലും ബലികഴിച്ചാണ് പഞ്ചാബിലും അസാമിലും മിസോറാമിലുമൊക്കെ രാഷ്ട്രീയ ഒത്തുതീർപ്പുകളുണ്ടാക്കിയത്. ഇന്ന് രാജ്യതാല്പര്യത്തേക്കാൾ പാർട്ടി താല്പര്യത്തിനാണ് മേൽക്കൈയെന്നും ആന്റണി പറഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എൻ. ശക്തൻ നാടാർ, ജി.എസ്. ബാബു, ജി. സുബോധൻ എന്നിവർ സംസാരിച്ചു. ടി.യു. രാധാകൃഷ്ണൻ, മരിയാപുരം ശ്രീകുമാർ, വി. പ്രതാപചന്ദ്രൻ, പാലോട് രവി, വർക്കല കഹാർ, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, പന്തളം സുധാകരൻ, എം.ആർ. രഘുചന്ദ്രബാൽ, കെ. മോഹൻ കുമാർ, എം.എ. വാഹിദ്, പുനലൂർ മധു, ഡോ. ആരിഫ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |