കൊച്ചി: ലഹരിമരുന്നു കേസിൽ പ്രതിയായ ആസ്ട്രേലിയൻ പൗരനെ തൊണ്ടിമുതലിൽ കൃത്രിമംകാട്ടി രക്ഷിച്ചെന്ന് ആരോപിച്ച് മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവർക്കെതിരെ രജിസ്റ്റർചെയ്ത കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്മന്റെ ഉത്തരവ്.
സെഷൻസ് കോടതിയിലെ ശിരസ്തദാറുടെ പരാതിയിൽ വലിയതുറ പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് നിലനിൽക്കില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.ചട്ടംപാലിച്ച് വീണ്ടും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 (1) പ്രകാരം ഈ കേസിൽ കോടതിയോ കോടതി നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകണം. തുടർന്ന് മജിസ്ട്രേട്ട് കോടതിയാണ് നടപടി എടുക്കേണ്ടത്.
ഹൈക്കോടതി രജിസ്ട്രി വൈകാതെ നടപടി എടുക്കണം. നീതി നിർവഹണത്തെ കളങ്കപ്പെടുത്തുന്ന ഇടപെടലുണ്ടായെന്ന ആരോപണം രേഖകളിൽനിന്ന് വ്യക്തമാണ്. ഇത്തരം പ്രവൃത്തിയെ സകലകരുത്തുമുപയോഗിച്ച് കർശനമായി നേരിടണം. ന്യായവിചാരണയും കുറ്റക്കാർക്ക് അർഹമായ ശിക്ഷയും ഉറപ്പാക്കണം. 1990ലെ സംഭവത്തിൽ ഇനിയും വൈകിയാൽ കേസ് ലക്ഷ്യംകാണാതെപോകുമെന്നും വിധിയിൽ പറയുന്നു.
ഞാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഒരു മുൻമന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്നു നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് ഈ കേസ് ഉണ്ടായത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉൾപ്പെടെ അന്വേഷിച്ച് യാതൊരു തെളിവുമില്ലെന്ന് റിപ്പോർട്ട് കൊടുത്തിരുന്നു.
-മന്ത്രി ആന്റണി രാജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |