
മൂന്നാർ: റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ 150 പേരടങ്ങുന്ന സംഘം 13 മണിക്കൂർ തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത അരിക്കൊമ്പനെ ഇന്നലെ വൈകിട്ട് 5.30ന് ശങ്കരപാണ്ഡ്യമേട്ടിലെ കുന്നിൻ മുകളിൽ കണ്ടെത്തിയെങ്കിലും പടക്കംപൊട്ടിച്ച് താഴെയിറക്കിയാൽ മാത്രമേ പിടികൂടാനുള്ള ദൗത്യം തുടരാനാവൂ.നിലവിൽ ആന വാച്ചർമാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് പുലർച്ചെ ആറിന് പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കും.
ദൗത്യസംഘം തെരച്ചിൽ നിറുത്തി ഒരു മണിക്കൂറിന് ശേഷമാണ് നാട്ടുകാർ യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ അരിക്കൊമ്പനെ കണ്ടത്. ആനയിറങ്കൽ ഭാഗത്ത് നിന്നുവന്ന ആന ദേശീയപാത മറികടന്ന് മലമുകളിൽ നിലയുറപ്പിക്കുകയായിരുന്നു.
ആനയെ താഴെയിറക്കുകയെന്നതാണ് ആദ്യ കടമ്പ. ഇതിനായി പടക്കമടക്കം പൊട്ടിക്കും. അനുയോജ്യമായ സ്ഥലത്തെത്തിച്ചാൽ മയക്കുവെടി വച്ച് പിടികൂടാൻ നടപടി ആരംഭിക്കും. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവരുൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുക. രാത്രി ആന മറ്റെവിടേയ്ക്കെങ്കിലും മാറിയാൽ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാകും.
ഇന്നും നിരോധനാജ്ഞ
ദൗത്യം തുടരുന്ന ഇന്നും ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ ദൗത്യം പൂർത്തിയാകും വരെയാണ് നിയന്ത്രണം.
#ഇപ്പോഴത്തെ സ്ഥാനം
0കി.മീ: പടിഞ്ഞാറ് ശങ്കരപാണ്ഡ്യമേട്ടിലെ മലഞ്ചരുവിൽ അരികൊമ്പൻ
05 കി.മീ: കിഴക്ക് മാറി 301 കോളനിയിൽ കുങ്കിയാനകൾ
10 കി.മീ: വടക്കുള്ള ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ ബേസ് കാമ്പിൽ ദൗത്യസംഘം
# ദൗത്യം:
6.am
1. കുന്നിൻ മുകളിലുള്ള ആനയെ പടക്കം പൊട്ടിച്ച് താഴെയിറക്കണം
2. ജലാശയം മറികടക്കുന്ന ആനയെ അഞ്ചു കിലോമീറ്ററോളം അകലെയുള്ള 301 കോളനി പ്രദേശത്ത് എത്തിക്കണം.
3. തുറസായ പ്രദേശം അടങ്ങിയ സിമന്റു പാലത്തേക്ക് എത്തിക്കുക അടുത്ത ഘട്ടം.
4. കൂപ്പു റോഡിലൂടെ ലോറികളിൽ കുങ്കിയാനകളെ എത്തിക്കും.ഇതുവഴി ദൗത്യസംഘവും എത്തും. നിശ്ചിത മേഖലയിൽ അരികൊമ്പനെ കിട്ടിയാൽ മയക്കുവെടി വയ്ക്കും.
' ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാൻ ശ്രമിക്കും. ഇത് വിജയിച്ചാൽ മയക്കുവെടി വെക്കാനുള്ള സംഘം ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെടും. ദൗത്യം വിജയിച്ചില്ലെങ്കിൽ ഞായറാഴ്ചയും തുടരും.
രമേശ് ബിഷ്‌ണോയി,
മൂന്നാർ ഡി.എഫ്.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |