
പത്തനംതിട്ട: ശബരിമലയിൽ തീരരക്ഷാസേനയുടെ ചേതക് ഹെലികോപ്റ്റർ പറത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടികാട്ടി എ.ഡി.ജി.പി എസ്.ശ്രീജിത്ത് ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. തീരരക്ഷാ സേന നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഇന്നലെ ഹൈകോടതിയിൽ സമർപ്പിച്ചു. നിലയ്ക്കൽ മുതൽ ശബരിമലവരെ സ്‌പെഷ്യൽ സെക്യൂരിറ്റി സോണായി പരിഗണിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മുൻപ് ശബരിമലയ്ക്ക് മുകളിലൂടെ എയർ ട്രാഫിക് റൂട്ട് ഉണ്ടായിരുന്നു. ശബരിമലയെ പ്രത്യേക സോണായി പ്രഖ്യാപിച്ചതോടെ ഈ റൂട്ട് ഒഴിവാക്കി. സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് വേനൽക്കാല അവധിയിൽ പ്രവേശിച്ച കോടതി പിന്നീട് പരിഗണിക്കും. കോടതിയുടെ നിർദ്ദേശ പ്രകാരമായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. ഹെലികോപ്റ്ററുമായി ഉദ്യോഗസ്ഥർ വഴിമാറി സഞ്ചരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിൽ തീരരക്ഷാസേനയുടെ ഉന്നത ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |