കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയുടെ സംരക്ഷണം കേന്ദ്രസേന ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസേനയ്ക്ക് ചുമതല ഏറ്റെടുക്കാൻ തടസമില്ല. ക്രമസമധാനം ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അദാനി ഗ്രൂപ്പും നിർമ്മാണ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രോജക്ട്‌സും നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
നിർമ്മാണം തടസപ്പെടുത്തില്ലെന്ന ഉറപ്പുകൾ പാലിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമൻ, ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച നടത്തി തീരുമാനം അറിയിക്കണമെന്നും നിർദ്ദേശിച്ചു. നിർമ്മാണം തുടരാനാവുന്നുണ്ടോ എന്നതാണ് പ്രധാനം. കമ്പനി വാഹനങ്ങൾക്ക് തടസമുണ്ടാവരുത്. പൊലീസിന് പരിമിതികളുണ്ടെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാം. ഹർജി ബുധനാഴ്ച പരിഗണിക്കും.
സങ്കീർണം, ആശങ്കാജനകം
നിർമ്മാണം തുടരാൻ സാഹചര്യമൊരുക്കണമെന്ന് അദാനി ഗ്രൂപ്പ് ബോധിപ്പിച്ചു. അക്രമികൾക്കെതിരെ കേസെടുത്തതല്ലാതെ മറ്റു നടപടികളിലേക്കു സർക്കാർ കടന്നിട്ടില്ല. സമരക്കാർ ഇപ്പോഴും രംഗത്തുണ്ട്. നിർമ്മാണ സ്തംഭനം ഭീമമായ നഷ്ടമുണ്ടാക്കുന്നു. ആശങ്കാജനകമായ സാഹചര്യമാണ്. തന്ത്രപ്രധാനമായ തുറമുഖ മേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസേനയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
സർക്കാർ വിശദീകരണം
പുരോഹിതരുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു സമരക്കാർ നടത്തിയ അക്രമങ്ങളുടെ വിശദാംശങ്ങൾ സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. അക്രമം നടത്തിയവരുടെ പട്ടികയുണ്ട്. പൊലീസ് പ്രകോപനകരമായ നീക്കം നടത്തിയാൽ ഏറെപ്പേരുടെ ജീവഹാനിക്കിടയാക്കും.
ഹൈക്കോടതിക്കു നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെങ്കിലും പള്ളികളിൽ കൂട്ടമണിയടിച്ച് ആളുകളെ സംഘടിപ്പിച്ച് പുരോഹിതരടക്കമുള്ളവർ ആസൂത്രിതമായ വൻ ആക്രമണമാണ് നടത്തിയതെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വൈദികരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർ സീപോർട്ട് മേഖലയിൽ അതിക്രമിച്ചു കയറി ഓഫീസ് ജനാലകൾ, ട്യൂബ് ലൈറ്റുകൾ, സി.സി.ടി.വി കാമറകൾ തുടങ്ങിയവ തകർത്തതിന്റെ ചിത്രങ്ങൾ ഹാജരാക്കി. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ആറു പൊലീസ് വാഹനങ്ങളും 20 സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |