നിലമ്പൂർ: കേരള രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാതെ മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച മുതിർന്ന കോൺഗ്രസ് നേതാവും ,മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) ഓർമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 7.40നായിരുന്നു അന്ത്യം.
അണുബാധയെ തുടർന്ന് ഒരാഴ്ചയായി ഐ.സി.യുവിലായിരുന്നു. ശ്വാസതടസമാണ് മരണ കാരണം. ഹൃദ്‌രോഗവും ശ്വാസകോശ രോഗങ്ങളും നിരന്തരം അലട്ടിയിരുന്നു. മാർച്ച് 10ന് കുളിമുറിയിൽ തെന്നിവീണ് തുടയെല്ലിന് പരിക്കേറ്റശേഷം കോഴിക്കോട്ടെ മകളുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. നിലമ്പൂരിലെ വസതിയിൽ തിരിച്ചെത്തിയെങ്കിലും, ഭക്ഷണം കഴിക്കാനുള്ള പ്രയാസത്തെ തുടർന്ന് സെപ്തംബർ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ.
നാല് തവണ മന്ത്രിയും, എട്ട് തവണയായി 34 വർഷം നിലമ്പൂരിലെ എം.എൽ.എയുമായിരുന്നു.
11 വർഷം ഡി.സി.സി പ്രസിഡന്റും 13 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.
ആര്യാടൻ ഉണ്ണീന്റെയും ഖദിയമുണ്ണിയുടെയും ഒമ്പത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.
ഭാര്യ: മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (കെ.പി.സി.സി ജനറൽ സെക്രട്ടറി), ഖദീജ, ഡോ.റിയാസ് അലി (പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ.ഹാഷിം ജാവേദ്, മുംതാസ്, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ന്യൂറോ വിഭാഗം മേധാവി), സിമി.
1977ൽ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1980ൽ എ ഗ്രൂപ്പിലൂടെ ഇടതുമുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എം.എൽ.എ ആകാതെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായി. ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എം.എൽ.എ സ്ഥാനമൊഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. 1982ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് ടി.കെ.ഹംസയോട് 1,800 വോട്ടിന് തോറ്റു. 1987 മുതൽ 2011 വരെ നിലമ്പൂരിൽ നിന്ന് തുടർച്ചയായി വിജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായി. 2004ലും 2011ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സാമാജികനായിരുന്നു.
2016ൽ മകൻ ആര്യാടൻ ഷൗക്കത്തിന് വേണ്ടി കളമൊഴിഞ്ഞു. ഇതിനുശേഷം രണ്ട് തവണയും ഇടതുസ്വതന്ത്രനായ പി.വി.അൻവറാണ് നിലമ്പൂരിൽ വിജയിച്ചത്.സംസ്ഥാന ആസൂത്രണ കമ്മിഷനംഗം, സ്‌റ്റേറ്റ് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ്, നാഫെഡ്, എൻ.സി.ഡി.സി ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
തൃശൂരിൽ ഭാരത് ജോഡോ യാത്രയിലായിരുന്ന രാഹുൽഗാന്ധി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും വൻ ജനാവലിയും വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |