സുരക്ഷയൊരുക്കിയത് പതിനെട്ട് വർഷം
തിരുവനന്തപുരം: പ്രായം കൂടുന്തോറും കാതൽ കൂടുന്ന നിലമ്പൂർ തേക്ക് പോലെയായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഓർക്കുകയാണ് കഴിഞ്ഞ പതിനെട്ട് വർഷം അദ്ദേഹത്തിന് സുരക്ഷയൊരുക്കിയ ഗൺമാന്മാരായ ശശികുമാറും ഉമ്മർ ഷെരീഫും. 2004ൽ ആര്യാടൻ വൈദ്യുതി മന്ത്രിയായപ്പോൾ ഒപ്പം കൂടിയ ഇരുവരും അവസാനം വരെയും അദ്ദേഹത്തെ പിതാവിന് തുല്യമായി സ്‌നേഹിച്ചു.
സി.പി.എമ്മിന് പുറമെ, യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗിൽ നിന്നും ആര്യാടൻ പലപ്പോഴും ഭീഷണി നേരിട്ടിരുന്നു. അസുഖം കലശലാകുമ്പോൾ ക്ഷീണിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുക പതിവാണ്. പോയതിനെക്കാൾ ഉഷാറായി തിരിച്ചുവരും. ഇത്തവണയും ആ പ്രതീക്ഷയിലായിരുന്നു ഇരുവരും. മരണ സമയത്ത് ഉമ്മർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നാട്ടിൽ ലീവിന് വന്ന ശശികുമാർ
വിവരമറിഞ്ഞ് ഉടൻ നിലമ്പൂരിലേക്ക് തിരിച്ചു. നെയ്യാറ്റിൻകര സ്വദേശിയാണ് ശശികുമാർ. ഉമ്മർ തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശിയും.
വീട്ടിൽ ആര് വന്നാലും കൂടെയിരുത്തി ഭക്ഷണം കഴിക്കുന്നതാണ് ആര്യാടന്റെ പതിവെന്ന് ശശികുമാർ ഓർമ്മിച്ചു. പാവങ്ങളെ അകമഴിഞ്ഞ് സഹായിക്കുമായിരുന്നു. സഹായം ചോദിച്ചെത്തുന്നവർക്കെല്ലാം ആരെയെങ്കിലും ഫോണിൽ വിളിച്ച് ആവശ്യമായ പണം ഏർപ്പാട് ചെയ്‌ത് കൊടുക്കും. ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ രണ്ട് തവണ വൈദ്യുതിമന്ത്രിയായിരുന്നപ്പോഴും വകുപ്പിലെ സ്ഥലംമാറ്റം ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും അവസാന വാക്ക് അദ്ദേഹമായിരുന്നു. ഉദ്യോഗസ്ഥ ഭരണം അനുവദിച്ചിരുന്നില്ല. എല്ലാ ജീവനക്കാരെയും വലുപ്പച്ചെറുപ്പമില്ലാതെയാണ് കണ്ടിരുന്നത്.
ലീവിന് തിരുവനന്തപുരത്തേക്ക് പോകുന്ന സമയങ്ങളിൽ നിയമസഭാ ലൈബ്രറിയിൽ നിന്നെടുക്കേണ്ട പുസ്‌തകങ്ങളുടെ ലിസ്റ്റ് നൽകുമായിരുന്നുവെന്ന് ഉമ്മർ പറഞ്ഞു. വാങ്ങേണ്ട പുതിയ പുസ്‌തകങ്ങളും ഏതൊക്കെയെന്ന് പറയും. മറന്നാൽ ഇടയും. സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം പൂർണസമയവും വായനയ്‌ക്കാണ് മാറ്റിവച്ചത്. പ്രസംഗപീഠത്തിൽ മുന്നിലേക്ക് മാത്രമല്ല, രണ്ടു വശങ്ങളിലേക്കും ആവശ്യമെങ്കിൽ പിന്നിലേക്കും നോക്കിയാണ് സംസാരിക്കുക. കണ്ണിനു കണ്ണെന്ന നയം ലോകത്തെ അന്ധമാക്കുമെന്ന ഗാന്ധിജിയുടെ ഉദ്ധരണി വായിച്ചാണ് ദിവസവും മുറിക്ക് പുറത്തിറങ്ങുന്നത്. പ്രശ്‌നക്കാരോട് ആദ്യം മയത്തിലും, പിന്നെ കർക്കശസ്വരത്തിലുമാണ് സംസാരിക്കുകയെന്നും ഉമ്മർ ഷെരീഫ് വിതുമ്പലോടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |