തിരുവനന്തപുരം:കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ ഒഴിവ് പ്രഖ്യാപിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.ഇതിന്റെ പകർപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. ഇതോടെ കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടക്കും.
ഡിസംബർ 22 മുതൽ മണ്ഡലത്തിൽ ഒഴിവുണ്ടെന്ന് വ്യക്തമാക്കിയാണ് വിജ്ഞാപനം.ആറുമാസത്തിനകം ഒഴിവു നികത്തണമെന്നാണ് ചട്ടം.ഇതനുസരിച്ച് മേയ് 22നകം . അടുത്തു നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുകൾക്കൊപ്പമായിരിക്കും തൃക്കാക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന പതിനഞ്ചാം നിയമസഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പായിരിക്കുമിത്. സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനകം നടക്കുന്ന തിരഞ്ഞെടുപ്പ്.
ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയപാർട്ടികൾ സ്ഥാനാർത്ഥിനിർണ്ണയത്തിനുളള പ്രാഥമിക ആലോചനകൾ തുടങ്ങി. പി.ടി.തോമസിന്റെ ഭാര്യ ഉമാതോമസിന്റെ പേരാണ് യു.ഡി.എഫിൽ ഉയർന്ന് കേൾക്കുന്നത്. ഉമാതോമസ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അവർ വിസമ്മതിച്ചാൽ മക്കളിലാരെയെങ്കിലും പരിഗണിച്ചെന്ന് വരാം. യു.ഡി.എഫിൽ കോൺഗ്രസ് എ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റാണിത്. ദീപ്തിമേരി വർഗ്ഗീസ്,മുൻ കൊച്ചി മേയർ ടോണി ചമ്മിണി, മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷൻ എന്നിവരേയും ആലോചിക്കുന്നു. കഴിഞ്ഞ തവണ പി.ടി.തോമസിനോട് മത്സരിച്ച് പരാജയപ്പെട്ട ഇടതുസ്വതന്ത്രൻ ജോ ജേക്കബ്, തൃപ്പൂണിത്തുറയിൽ മത്സരിച്ച സി.പി.എം സംസ്ഥാന സമിതിയംഗം എം.സ്വരാജ് എന്നിവരാണ് ഇടതുമുന്നണിയുടെ പരിഗണനയിൽ. സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് ശേഷമായിരിക്കും ഇടതുമുന്നണി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കുക.ബി.ജെ.പി.കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയായിരുന്ന സജിയെ തന്നെ രംഗത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |