കോഴിക്കോട്: മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച് വീട്ടിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിയ്ക്കടിമയായ യുവാവിനെ കട്ടിലിലേക്ക് രണ്ടുതവണ വെടിവച്ച് ശ്രദ്ധതിരിച്ച് പൊലീസ് കീഴ്പ്പെടുത്തി. ചേളന്നൂർ കണ്ണങ്കര സ്വദേശി ഷൈൻ കുമാറിനെയാണ് (27) എരഞ്ഞിപ്പാലം ക്യാപ്ടൻ വിക്രം റോഡിലെ വാടകവീട്ടിൽ നിന്ന് നടക്കാവ് പൊലീസ് സാഹസികമായി പിടികൂടിയത്. മകന്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് ഷാജി (50), മാതാവ് ബിജി (48) എന്നിവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
പിതാവിന്റെ നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ച് അട്ടഹസിച്ചുനിന്ന ഷൈനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വെടിവച്ചത്. ശനിയാഴ്ച ഗുരുവായൂർ ദർശനത്തിന് പോയ ഷെെൻ ഞായറാഴ്ച വൈകുന്നേരമായിട്ടും എത്താതിരുന്നതിനെത്തുടർന്ന് മാതാവ് വിളിച്ചപ്പോൾ വഴി ഓർമ്മയില്ല എന്ന് പറഞ്ഞെങ്കിലും 6.30ന് എത്തി. വഴിയിൽവച്ച് ബഹളം കൂട്ടിയ ഇയാളെ പൊലീസാണ് വീട്ടിലെത്തിച്ചത്.
പിന്നാലെ, അക്രമാസക്തനായി . അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. കത്തിവീശി നിന്ന ഷൈനെ പിന്തിരിപ്പിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. ഇടയ്ക്ക് ശാന്തനായപ്പോൾ മുറിയിൽ പൂട്ടിയിട്ടെങ്കിലും ശ്രദ്ധതിരിഞ്ഞതോടെ പുറത്തുകടന്നു.
മാതാവിനെ മുതുകത്ത് കുത്തി. ഇവരെ പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പിതാവ് ഷാജിയുടെ മുറിയിൽ കയറി വാതിലടച്ചു. നേരത്തെ മകന്റെ ആക്രമണത്തിൽ കാലിന് പൊട്ടലേറ്റ് പ്ലാസ്റ്ററിട്ട് കിടക്കുന്ന ഷാജിയ്ക്ക് അക്രമം തടുക്കാനായില്ല.
പിതാവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിപ്പരിക്കേൽപ്പിച്ചു.
ഇതോടെ വാതിൽ ചവിട്ടിത്തുറന്ന് കയറിയ നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് കട്ടിലിലേക്ക് രണ്ടുതവണ നിറയൊഴിച്ച് ശ്രദ്ധതിരിച്ചു. കീഴ്പ്പെടുത്തുന്നതിനിടെ പൊലീസുകാരന് മുറിയിലെ വയറിംഗിൽ നിന്ന് ഷോക്കേറ്റു. എസ്.ഐയ്ക്ക് കൈയിൽ പരിക്കേറ്റു.
എം.ഡി.എം.എപോലുള്ള മാരക മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കുത്തുകേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |