തിരുവനന്തപുരം: പ്രാഥമിക ജൂറി തള്ളിക്കളഞ്ഞ 'സൂഫിയും സുജാതയും' എന്ന ചിത്രം അന്തിമ ജൂറി വിളിച്ചു വരുത്തി കണ്ടപ്പോൾ ലഭിച്ചത് എം.ജയചന്ദ്രന് സംഗീതത്തിനുള്ള ഇരട്ട അവാർഡും അടക്കം അഞ്ച് അവാർഡുകൾ. നിത്യാ മാമ്മൻ (ഗായിക) നൃത്തം (ലളിത സോബി, ബാബു സേവ്യർ),ശബ്ദമിശ്രണം (അജിത് എബ്രഹാം ജോർജ്) എന്നിവയാണ് മറ്റ് അവാർഡുകൾ.ആദ്യമായാണ് രണ്ടു ജൂറികൾ വച്ചുള്ള അവാർഡ് നിർണയം നടത്തിയത്.
അന്തിമ ജൂറിക്കു മുന്നിലെത്തിയ ചിത്രങ്ങളിൽ സംഗീത അവാർഡുകൾ കൊടുക്കാൻ തക്കതൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 'സൂഫിയും സുജാതയും' കാണാൻ തീരുമാനിച്ചത്.ജൂറിയിൽ അഭിപ്രായ വ്യത്യാസം ശക്തമായി. ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും മികച്ച ചിത്രമായി തിരഞ്ഞെടുക്കണമെന്ന് പ്രാഥമിക ജൂറിയിൽ ഒന്നിന്റെ ചെയർമാനായിരുന്ന ഭദ്രൻ നിർദേശിച്ചു. അന്തിമ ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം യോജിച്ചു. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'ത്തിന് പുരസ്കാരം നൽകണമെന്ന് ഒരാൾ പറഞ്ഞു. പ്രാഥമിക ജൂറികളിൽ ഒന്നിന്റെ ചെയർമാനും കന്നട സംവിധായകനുമായ പി.ശേഷാദ്രിയുൾപ്പെടെ മറ്റുള്ളവർ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന നിലപാടിൽ നിന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' മികച്ച സിനിമയായത്. സംവിധായകൻ, നടി എന്നി പുരസ്കാരങ്ങൾക്കും സൂഫിയും സുജാതയും പരിഗണിക്കപ്പെട്ടു.
സമവായത്തിൽ
ട്രാൻസ്, മാലിക് എന്ന സിനിമകളിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ അവസാന റൗണ്ടിലെത്തിച്ചത്. അയ്യപ്പനും കോശിയിലേയും അഭിനയം ബിജു മേനോനേയും അവസാന മൂന്നു പേരിലൊരാളാക്കി. എന്നാൽ, മദ്യപാനാസക്തിയിൽ നിന്നു വിമുക്തനാകാൻ കഴിയാത്ത ഒരാളുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായസമായി ജയസൂര്യ അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
മികച്ച നടിയായി ഒരോ ജൂറി അംഗവും ഓരോ പേരാണ് നിർദേശിച്ചത്. അന്ന ബെൻ (കപ്പേള), സിജി പ്രദീപ് (ഭാരതപ്പുഴ), ശ്രീരേഖ (വെയിൽ) നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), രജിഷ വിജയൻ (ഖോ ഖോ, ലൗ), അദിതി റാവു (സൂഫിയും സുജാതയും) എന്നിവരാണ് മത്സരിച്ചത്.സമവായത്തിൽ അന്ന ബെൻ, സിജിപ്രദീപ്, ശ്രീരേഖ എന്നിവരെ പരിഗണിച്ചു. ജെസി എന്ന പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെ ആവിഷ്കരിച്ച പ്രകടനം വിലയിരുത്തി അന്ന ബെൻ മികച്ച നടിയായി. അതിജീവനത്തിനായി ഉഴറുന്ന സ്ത്രീയുടെ (സുഗന്ധി) ഒറ്റപ്പെടലും തിരസ്കാരങ്ങളും ആവിഷ്കരിച്ച സിജി പ്രദീപിന് പ്രത്യേക ജൂറി അവാർഡും വിധവയുടെ ജീവിതാവസ്ഥകളെ അവതരിപ്പിച്ച ശ്രീരേഖ മികച്ച സ്വഭാവനടിയുമായി.
ഭദ്രൻ പിണങ്ങി മടങ്ങി?
അവാർഡ് പ്രഖ്യാപന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതെ സംവിധായകൻ ഭദ്രൻ കൊച്ചിയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് മടങ്ങിയതെന്ന് മറ്റ് ജൂറി അംഗങ്ങൾ പറഞ്ഞു. അവാർഡ് പ്രഖ്യാപിക്കുമ്പോൾ എല്ലാവരുടേയും ആവശ്യമില്ലാത്തിതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ഭദ്രൻ പറഞ്ഞു. എന്നാൽ ജൂറിയിൽ ഭദ്രന്റെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ പ്രതിഷേധമാണ് കാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |