തിരുവനന്തപുരം: നവോത്ഥാന ചരിത്രത്തിലെ സുപ്രധാന പേരുകളിലൊന്നായ അയ്യാ വൈകുണ്ഠ സ്വാമിയെയും, സമൂഹത്തിന് അദ്ദേഹം നൽകിയ സഭാവനകളെയും കുറിച്ച് പുതുതലമുറ കൂടുതൽ അറിയണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.കേരള നവോത്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ആഘോഷ പരിപാടികൾ അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഒരുവിധ സ്വാതന്ത്ര്യവുമില്ലാതിരുന്ന കാലഘട്ടത്തിൽ എല്ലാവരെയും അമ്പരപ്പിക്കുന്ന ആശയങ്ങളാണ് അയ്യാ വൈകുണ്ഠസ്വാമി സമൂഹത്തിന് പകർന്നു നൽകിയത്. ഈ കാലഘട്ടത്തിലെ പല നേട്ടങ്ങളുടെയും ആധാരം വൈകുണ്ഠസ്വാമിയെപ്പോലുള്ള നവോത്ഥാന നായകരുടെ പ്രവർത്തനങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നാട്ടിലെ ദുരിതപൂർണമായ സാഹചര്യങ്ങളെ ചോദ്യം ചെയ്യാൻ വൈകുണ്ഠസ്വാമി നടത്തിയ ശ്രമങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വൈകുണ്ഠസ്വാമിയുടെ കാഴ്ചപ്പാടുകൾ പുതുതലമുറയെ ധരിപ്പിക്കാൻ കേരള നവോത്ഥാന സമിതി നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിച്ചതാണ് അയ്യാ വൈകുണ്ഠസ്വാമിയുടെ മഹത്വമെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. യാഥാസ്ഥിതികതയെയും മതപരിവർത്തനത്തെയും എതിർത്ത മഹാപുരുഷനായിരുന്നു അദ്ദേഹമെന്നും
മന്ത്രി പറഞ്ഞു.
കേരള നവോത്ഥാന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എ. നീലലോഹിതദാസൻ നാടാർ അദ്ധ്യക്ഷത വഹിച്ചു.സ്വാമിത്തോപ്പ് മഠാധിപതി ഗുരു ബാലപ്രജാപതി അടിഗളാർ, കെ.ശാന്തകുമാരി എം.എൽ.എ, സമിതി സംസ്ഥാന ട്രഷറർ മുൻ എം.പി. കെ.സോമപ്രസാദ്, ജില്ലാ പ്രസിഡന്റ് ആലുവിള അജിത്ത്, സെക്രട്ടറി ചൊവ്വര സുനിൽ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സി.എസ്.ചിത്രാദേവി തുടങ്ങിയവർ പങ്കെടുത്തു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എ.പി.വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |