തിരുവനന്തപുരം: ബി.ഡി.ജെ.എസിനെ ഒപ്പം നിറുത്താൻ ബി.ജെ.പി ദേശീയ നേതൃത്വം നടത്തിയ ഇടപെടൽ ഫലം കാണുന്നു. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻ.ഡി.എ ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ബി.ഡി.ജെ.എസ് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കും.
ദേശീയ നേതൃത്വത്തിന്റെ ക്ഷണപ്രകാരം ഡൽഹിയിലെത്തിയ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദ, കേന്ദ്രമന്ത്രി അമിത്ഷാ എന്നിവരുമായും തുഷാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. എൻ.ഡി.എയുടെ കേരളത്തിലെ പ്രധാന ഘടക കക്ഷിയെന്ന നിലയ്ക്ക് ബി.ഡി.ജെ.എസുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും ദേശീയനേതൃത്വം ആഗ്രഹിക്കുന്നു.
കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന പഠനശിബിരത്തിൽ ബി.ജെ.പി നേതാക്കൾ പങ്കെടുക്കാതിരുന്നതാണ് ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ അവർ പരസ്യമായ വിമർശനവും ഉയർത്തിയിരുന്നു. കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത സമ്മേളനത്തിൽ ലോക് സഭാ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുംവിധം സുരേഷ് ഗോപി പ്രസംഗിച്ചതും ബി.ഡി.ജെ.എസിന് ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് എൻ.ഡി.എ മാർച്ചിൽ നിന്ന് വിട്ടുനിൽക്കുമെന്ന സൂചനയും പുറത്തുവന്നത്.
ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാശക്തി വർദ്ധിപ്പിക്കാനുള്ള നടപടികളും ബി.ഡി.ജെ.എസ് തുടങ്ങും. മണ്ഡലം, ജില്ലാതല സമ്മേളനങ്ങൾക്കുശേഷം സംസ്ഥാനസമ്മേളനം കൂടി കഴിയുന്നതോടെ സംഘടന പൂർണതോതിൽ ശക്തമാവും. മോദി സർക്കാരിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ വിശദമാക്കി പാലക്കാട് നിന്ന് തിരുവനന്തപുരം വരെ മേയിൽ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന വാഹനജാഥയും സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന് കീഴിലുള്ള ചില സുപ്രധാന സ്ഥാപനങ്ങളുടെ ഭരണച്ചുമതലയും ബി.ഡി.ജെ.എസിന് ലഭിച്ചേക്കും. നേതാക്കളുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയാവുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |