തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 69 വിദേശമദ്യ ചില്ലറവില്പനശാലകൾ ബെവ്കോ വൈകാതെ തുറക്കും. പുതിയ മദ്യനയത്തിന്റെ ഭാഗമായുള്ള സർക്കാരിന്റെ ഉത്തരവ് ലഭിച്ചാലുടൻ നടപടികൾ തുടങ്ങും. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ ഇതുൾപ്പെടെ 175 ചില്ലറവില്പന ശാലകൾ തുറക്കാനുള്ള നിർദ്ദേശമാണ് ബെവ്കോ സർക്കാരിന് നൽകിയിട്ടുള്ളത്. എന്നാൽ ഇത്രയും ഷോപ്പുകൾ അനുവദിക്കുമോ എന്ന് വ്യക്തമായിട്ടില്ല. പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലവും കെട്ടിടം ലഭിക്കുന്നതും ശ്രമകരമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിൽ ഓരോവർഷവും 10 ശതമാനം വീതം ചില്ലറ വില്പനശാലകൾ പൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അതിന്റെ ഫലമായാണ് 69 ഔട്ട്ലെറ്റുകൾ പൂട്ടേണ്ടി വന്നത്. 270 ഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കൺസ്യൂമർഫെഡ് വില്പനശാലകളും കൂടും
കൂടുതൽ ഔട്ട്ലെറ്രുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കൺസ്യൂമർഫെഡും. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൺസ്യൂമർഫെഡിന്റെ 12 ചില്ലറ വില്പനശാലകളാണ് പൂട്ടിയത്. ഇപ്പോൾ 36 വിദേശമദ്യ ചില്ലറവില്പനശാലകളും മൂന്ന് ബിയർ-വൈൻ പാർലറുകളുമാണ് അവർക്കുള്ളത്.
വിഷു- ഈസ്റ്റർ കൊയ്ത്ത്
വിഷുദിനത്തിൽ (ദുഃഖവെള്ളി) മദ്യശാലകൾക്ക് അവധിയായിരുന്നെങ്കിലും തലേദിവസം വമ്പൻ വില്പനയാണ് ലഭിച്ചത്. 85.14 കോടിയായിരുന്നു ബെവ്കോയുടെ വില്പന. (കഴിഞ്ഞ വർഷം ഇത് 82.29 കോടി). കൺസ്യൂമർഫെഡിന്റെ വില്പന14 കോടി (കഴിഞ്ഞ വർഷം ഒമ്പതു കോടി). ഈസ്റ്ററിന്റെ തലേദിവസമായ ശനിയാഴ്ചയിലെ ബെവ്കോ വില്പന 81.88 കോടി. കൺസ്യൂമർ ഫെഡിന് കിട്ടിയത് 11.24 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |