തിരുവനന്തപുരം: ഗുണ്ടകളെ ഉപയോഗിച്ച് കേസുകൾ ഒതുക്കിത്തീർത്ത് വൻ സാമ്പത്തിക നേട്ടമുണ്ടാക്കുകയും കൈക്കൂലിപ്പണം കൊണ്ട് വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടുകയും ചെയ്ത, സംസ്ഥാനത്തെ 25 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണം തുടങ്ങി.
ഡിവൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ എന്നിവരടക്കമുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവരാണ് ഏറെപ്പേരും.
ഇവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഗുണ്ടകളെ ഉപയോഗിച്ച് സാമ്പത്തിക, തൊഴിൽ തട്ടിപ്പുകളും റിയൽ എസ്റ്റേറ്റ് ക്രമക്കേടുകളും മോഷണക്കേസുകളും ഒതുക്കിതീർത്തെന്ന ആരോപണത്തിലാണ് അന്വേഷണം.
എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള കുഴപ്പക്കാരെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാരും ഇന്റലിജൻസും പരിശോധന തുടങ്ങി. വിവരങ്ങൾ ചൊവ്വാഴ്ചയ്ക്കകം നൽകാൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചു. ഗുണ്ട, മാഫിയ ബന്ധമുള്ളവരെ ഒഴിവാക്കി സേനയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദേശീയപാതയിൽ അപകടങ്ങളിൽപെട്ടവരുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും ദൂരൂഹസാഹചര്യത്തിൽ കാണാതായ സംഭവങ്ങളിലും അന്വേഷണമുണ്ട്.
തിരുവനന്തപുരം മംഗലപുരം സ്റ്രേഷനിലെ ഇത്തരം കേസുകൾ വീണ്ടും അന്വേഷിക്കാൻ റൂറൽ എസ്.പി ഡി.ശിൽപ്പയെ നിയോഗിച്ചു. കേസ് ഫയലുകൾ എസ്.പി ഇന്നലെ വിളിച്ചുവരുത്തി. ദേശീയപാതയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്നത്, അപകടങ്ങളിൽപ്പെട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പലപ്പോഴായി പണം കാണാതായത്, കെട്ടിട നിർമ്മാണ കരാറുകാരൻ വാഹനാപകടത്തിൽ പെട്ടപ്പോൾ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന നാല് ലക്ഷം രൂപ കാണാതായത് തുടങ്ങിയ കേസുകളാണ് പുനഃപരിശോധിക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ട, മാഫിയ ബന്ധമുണ്ടെന്ന് കണ്ടെത്തിയ 24 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റിയിട്ടുണ്ട്. 100 പേരെക്കൂടി ഉടൻ മാറ്റും. കോട്ടയം എസ്.പിയുടെ റിപ്പോർട്ടിനെത്തുടർന്ന് ഏറ്റുമാനൂർ സി.ഐയെ മാറ്റി.
അരഡസൻപേരെ
ഉടൻ പിരിച്ചുവിടും
പീഡനക്കേസുകളിൽ പ്രതികളായ അരഡസൻ പൊലീസുകാരെ ഉടൻ പിരിച്ചുവിടും. പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ അയിരൂർ മുൻ എസ്.എച്ച്.ഒ ആർ.ജയസനൽ, രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സി.ഐ എ.വി സൈജു എന്നിവരടക്കമുള്ളവർക്കെതിരെ നടപടിതുടങ്ങി. വധശ്രമക്കേസ് ഒതുക്കിതീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങവേ അറസ്റ്റിലായ മുണ്ടക്കയം മുൻ സി.ഐ ഷിബുകുമാർ, റിസോർട്ട് ഉടമകളോട് ഇടനിലക്കാർ വഴി മാസപ്പടി ആവശ്യപ്പെട്ട ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, മണ്ണുമാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ സി.ഐ എ.എസ്. ശാന്തകുമാർ എന്നിവർക്കെതിരെ കർശന നടപടിയുണ്ടാകും
മാസപ്പടി, കസ്റ്റഡിക്കൊല:
സി.ഐയ്ക്ക് വീണ്ടും കാക്കി
മണ്ണ് മാഫിയയിൽ നിന്ന് മാസപ്പടി വാങ്ങിയതിന് സസ്പെൻഷനിലാവുകയും കസ്റ്റഡിക്കൊലയിൽ സി.ബി.ഐ അന്വേഷണം നേരിടുകയും ചെയ്യുന്ന തിരുവല്ലം സ്റ്റേഷനിലെ മുൻ സി.ഐ സുരേഷ് വി. നായരെ തിരിച്ചെടുത്ത് താനൂർ കൺട്രോൾ റൂമിൽ നിയമിച്ചു. മാസപ്പടിയുടെ വിവരങ്ങളടങ്ങിയ ഓഡിയോ പുറത്തുവന്നതോടെ കഴിഞ്ഞ മാർച്ചിലാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് അന്വേഷണവും നേരിടുന്നു. കസ്റ്റഡിയിലിരിക്കെ ക്രൂരമായ മർദ്ദനമേറ്റ് സുരേഷ് (40) മരിച്ച കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. സി.ഐയായിരുന്ന സുരേഷടക്കം മർദ്ദിച്ചതായി മൊഴിയുണ്ടായിരുന്നു. രേഖകൾ തിരുത്തി താൻ സ്ഥലത്തില്ലായിരുന്നെന്ന് സുരേഷ് വരുത്തിത്തീർക്കാൻ ശ്രമിച്ചതിൽ വകുപ്പുതല അന്വേഷണവുമുണ്ട്.
ക്രിമിനൽ പൊലീസുകാരെ
പിരിച്ചുവിടണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പൊലീസുകാരേയും പിരിച്ചുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചില പൊലീസുകാർക്കെതിരായ നടപടി ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ്. ഗുണ്ടാലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും പൊലീസുകാർക്ക് ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. സി.പി.എം നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ. ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പൊലീസിനുള്ളത്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് പൊലീസ് ഇത്രയും അധഃപതിക്കാൻ കാരണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സി.പി.എം കേരളത്തെ മാറ്റിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |