ന്യൂ ഡൽഹി : പരിസ്ഥിതി ലോല മേഖല (ബഫർ സോൺ) സംബന്ധിച്ച മുൻ വിധിയിലെ
പ്രധാന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നാൽപ്പത്തിനാലാം ഖണ്ഡിക ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കി.ഈ മേഖലകളിൽ ഇളവ് വേണമെന്നതടക്കം കേന്ദ്രത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കേരളത്തിന്റെ ആശങ്ക മാറുമല്ലോയെന്ന്
ചോദിച്ച കോടതി,ഖനനം അനുവദിക്കില്ലെന്ന് ആവർത്തിച്ചു.
അതേ സമയം,ബഫർസോൺ വിധിയിലേക്ക് നയിച്ച കേസിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതിയെ അറിയിക്കുന്നതിൽ വീഴ്‌ച സംഭവിച്ചതായി കേരള സർക്കാർ
തുറന്നു സമ്മതിച്ചു. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയാണ് പിഴവ് ചൂണ്ടിക്കാണിച്ചത്. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും സംസ്ഥാനം അന്ന് നിലപാട് അറിയിച്ചില്ല. രാജസ്ഥാനിലെ ജാമ്‌വ റാംഗഡ് വന്യജീവി സങ്കേതത്തിന്റെ പരിസരത്തെ ഖനനവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കരുതിയാണ് ഹാജരാകാതിരുന്നതെന്ന് ,ബഫർസോൺ വിധി ഭേദഗതി ചെയ്യണമെന്ന ഹർജി പരിഗണിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ കേരളം വ്യക്തമാക്കി.. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അടക്കം വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജികൾ വിധി പറയാൻ മാറ്റി.
കേരളത്തിന്റെ
ആവശ്യങ്ങൾ
■11521.81 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് സംസ്ഥാനത്തുളളത്. ഇത് കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ 30 ശതമാനമാണ്. അതിനാൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നത് സാധ്യമല്ല, പ്രായോഗികവുമല്ല.
■. സംരക്ഷിത വനമേഖലയോട് ചേർന്ന് വീടുകളും കൃഷിയിടങ്ങളും കടകളും സ്‌കൂളുകളും വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും തുല്യമായി പരിപാലിക്കപ്പെടണം.
■അന്തിമ, കരട് വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട മേഖലകൾക്കും ഇളവ് അനുവദിക്കണം.
.
ഹൈക്കോടതിയുടെ
കാര്യത്തിലും ആശങ്ക
മംഗളവനം പക്ഷി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലുളള ഹൈക്കോടതിയെ സംബന്ധിച്ചും സുപ്രീംകോടതിയിൽ വാദമുയർന്നു. പെരിയാർവാലി സംരക്ഷണ സമിതിക്ക് വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജുവാണ് വിഷയം ഉന്നയിച്ചത്.
എന്തുകൊണ്ടാണ് ആർക്കും ഹൈക്കോടതിയുടെ കാര്യത്തിൽ ആശങ്കയില്ലാത്തതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. ബാറിനും ബെഞ്ചിനും വേണ്ടിയാണ് പറയുന്നതെന്നും, മേഖലയിലെ പാർക്കിംഗിനെ ഉൾപ്പെടെ ബാധിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |