തിരുവനന്തപുരം: സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതി ലോലമേഖല നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കുന്നതിന് വനം വകുപ്പ് കൈക്കൊള്ളുന്ന നടപടികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കാൻ നിർദ്ദേശിച്ച് നേരത്തേ വനം വകുപ്പ് കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചിരുന്നു. കൃഷിയിടങ്ങൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുസ്ഥാപനങ്ങൾ എന്നിവയെയും ഒഴിവാക്കണമെന്ന് ശുപാർശയിൽ പറഞ്ഞിരുന്നു. ഇതുൾപ്പെടെ സംരക്ഷിതവനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളെല്ലാം മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിന്റെ ഉത്തരവിറങ്ങുന്നതോടെ, 2019ൽ മന്ത്രിസഭാ തീരുമാനമനുസരിച്ചിറക്കിയ ബഫർസോൺ ഉത്തരവിലെ അവ്യക്തതയും ഒഴിവാകും.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റിലുമുള്ള ജനവാസമേഖലകൾ ഉൾപ്പെടുത്തിയാണ് 2019ൽ കേന്ദ്രസർക്കാർ കരട് വിജ്ഞാപനമിറക്കിയത്. ഇതിന്മേൽ ജനാഭിപ്രായവും ആക്ഷേപങ്ങളും തേടിയ ശേഷമാണ് ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കുന്നതടക്കമുള്ള ശുപാർശകൾ സംസ്ഥാനസർക്കാർ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് കീഴിലെ വിദഗ്ദ്ധസമിതിക്ക് സമർപ്പിച്ചത്. വിദഗ്ദ്ധസമിതി ഇക്കാര്യത്തിൽ അന്തിമ വിജ്ഞാപനത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്.
പെരിയാർ ടൈഗർ റിസർവ്വ്, പേപ്പാറ എന്നിവയ്ക്ക് ചുറ്റുമുള്ള പരിസ്തിതിലോല പ്രദേശം സംബന്ധിച്ച സർക്കാർ നിർദ്ദേശം വിദഗ്ദ്ധസമിതി പരിഗണിക്കാനുണ്ട്. സംസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങൾ അതേപടി അംഗീകരിച്ചു കിട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |