ന്യൂഡൽഹി: ബഫർ സോൺ വിധിയിൽ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടത് കേരളത്തിന് ആശ്വാസമായി.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റമുള്ള ഒരു കിലോമീറ്റർ മേഖല ബഫർ സോണായി പ്രഖ്യാപിച്ച് ജനവാസവും നിർമ്മാണ പ്രവർത്തനങ്ങളും തടഞ്ഞതിനെതിരെയാണ് കേന്ദ്രവും കേരളവും ചില കർഷക സംഘടനകളും ഹർജികൾ സമർപ്പിച്ചത്. വിധി അപ്പാടെ തിരുത്തില്ലെന്നും നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താമെന്നും കോടതി സൂചിപ്പിച്ചു. സോൺ നിലനിറുത്തി നിബന്ധനകളിൽ ഇളവു വരുത്താനാണ് സാധ്യത.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട മേഖലകൾക്ക് ഒരു കിലോമീറ്റർ ബഫർ സോൺ ബാധകമാക്കരുതെന്നാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്.
ആദ്യ വിധി പറഞ്ഞത് മൂന്നംഗ ബെഞ്ചായതിനാൽ ഭേദഗതിയും മൂന്നംഗ ബെഞ്ചിന് മാത്രമേ സാധ്യമാവൂയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി.ആർ ഗവായും ജസ്റ്റിസ് വിക്രം നാഥും അടങ്ങിയ ബെഞ്ച് ഈ തീരുമാനമെടുത്തത്.
ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷൻ ജസ്റ്റിസ് ബി.ആർ ഗവായ് ആയിരിക്കും.
ബഫർ സോണിൽ നിയന്ത്രിക്കാൻ ഉദ്ദേശിച്ച പ്രധാന കാര്യം ഖനനം ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എൽ. നാഗേശ്വരറാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.
2022 ജൂൺ മൂന്നിലെ വിധി കാരണം ജനജീവിതം സ്തംഭിപ്പിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വളരെ പ്രയാസകരമായെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. മലയോര മേഖലയിലെ ജനങ്ങൾ വളരെ ആശങ്കാകുലരാണെന്നും വിധി നടപ്പാക്കുന്നത് വലിയ പ്രതിസന്ധിയാണെന്നും കേരളം വ്യക്തമാക്കി.
സുൽത്താൻ ബത്തേരി നഗരസഭയുടെ 80 ശതമാനവും ബഫർ സോണിലാണെന്ന് നഗരസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് വ്യക്തമാക്കി. കേരളത്തിലെ സാഹചര്യത്തെ കുറിച്ച് മറ്റ് ഹർജിക്കാർക്കായി അഭിഭാഷകരായ വിൽസ് മാത്യൂസ്, ഉഷ നന്ദിനി, വി.കെ ബിജു എന്നിവരും കോടതിയെ ധരിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രനും ഹാജരായി.
എന്തുകൊണ്ട് അന്ന് ബോധിപ്പിച്ചില്ല?
ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ എന്തുകൊണ്ട് ആദ ഉത്തരവിന് മുമ്പ് ഉന്നയിച്ചില്ലെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.
രാജസ്ഥാനിലെ സംരക്ഷിത മേഖലയുടെ മാത്രം കേസാണ് അന്ന് കോടതി പരിഗണിച്ചതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. രാജസ്ഥാനിലെ കേസ് ആയത് മൂലമാണ് തങ്ങളും ശ്രദ്ധിക്കാതിരുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും വ്യക്തമാക്കി.
വിശദമായ പരിശോധനകൾക്ക് ശേഷം ഇത്തരം മേഖലകൾക്ക് ഇളവ് അനുവദിക്കാമെന്ന് അമിക്കസ് ക്യൂറി കെ.പരമേശ്വർ വ്യക്തമാക്കി.
എല്ലാ സംരക്ഷിത മേഖലകൾക്കും ഇളവ് അനുവദിക്കരുതെന്നും പരമേശ്വർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |