തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ കുറിപ്പുകൾ രേഖപ്പെടുത്തിയ കാർ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടത്തെ ഒരു ബാർ ഹോട്ടലിന് മുന്നിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബാർ ജീവനക്കാരുമായി തർക്കമുണ്ടാക്കി മുങ്ങിയ പഞ്ചാബ് സ്വദേശിയെന്ന് സംശയിക്കുന്ന ആളുടേതാണ് കാർ എന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പ്രതിഷേധക്കുറിപ്പുകൾ രേഖപ്പെടുത്തിയ കാറുമായെത്തിയ ഇയാൾ മദ്യപിച്ചശേഷം ബാർജീവനക്കാരുമായി തർക്കുണ്ടായി. ജീവനക്കാർ വാഹനം തടഞ്ഞുവച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽതുടങ്ങി. ഉത്തർ പ്രദേശ് മീററ്റിൽ രജിസ്റ്റർ ചെയ്ത കാർ ഓംകാർ എന്നയാളുടെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി.
കർഷക സമരത്തിൽ മോദിയുടെ നയങ്ങളെ വിമർശിക്കുന്നതും പുൽവാമയിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതുമായ കുറിപ്പുകളാണ് വെളുത്ത കാറിന് പുറത്ത് കറുത്ത മാർക്കർ ഉപയോഗിച്ച് എഴുതിയിരിക്കുന്നത്. മോദി കർഷകരെ കൊന്നുവെന്നും പരാമർശിക്കുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും എഴുതിയിട്ടുണ്ട്. കാറിൽ വസ്ത്രങ്ങളും വാഹനങ്ങളുടെ സ്‌പെയർപാർട്സുകളും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. കാർ എ.ആർ ക്യാമ്പിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |