ആലുവ: നടി മഞ്ജൂവാര്യരെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സനൽകുമാറിനെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ എളമക്കര പൊലീസ് ജാമ്യത്തിൽ വിട്ടയയ്ക്കാൻ തയ്യാറായെങ്കിലും കോടതിയിൽ നിന്ന് ജാമ്യമെടുക്കണമെന്ന് വാശിപിടിക്കുകയായിരുന്നു.
മഞ്ജൂവാര്യർക്കും തനിക്കും ജീവന് ഭീഷണിയുണ്ടെന്ന വിവരം കോടതിയുടെ മുന്നിൽ തെളിവുസഹിതം ധരിപ്പിക്കാനാണ് സ്റ്റേഷൻ ജാമ്യം നിഷേധിച്ചതെന്ന് സനൽകുമാർ പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയത് മഞ്ജു തന്നെയാണോയെന്ന് സംശയമുണ്ട്. മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയെന്നുസമ്മതിക്കുന്നുണ്ടെങ്കിലും മറ്റ് ആരോപണങ്ങൾ നിഷേധിച്ച സനൽകുമാർ മഞ്ജുവിന്റെ മാനേജർ കള്ളക്കേസ് ചമയ്ക്കുകയാണെന്നും ആരോപിച്ചു.
'കയറ്റം" സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഒടുവിൽ മഞ്ജുവിനെ ഫോണിൽ വിളിച്ചത്. മഞ്ജുവിനെ കെണിയിൽ നിന്ന് രക്ഷിക്കാനാണ് സ്വയം അപമാനിതനാകുന്നത്. ഫോണിൽ ആവശ്യപ്പെട്ടാൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്ന തന്നെ വാഹനം തടഞ്ഞുനിറുത്തി അറസ്റ്റ് ചെയ്തത് എന്തിനാണ്? അറസ്റ്റ് ചെയ്തപ്പോൾ നിലവിളിച്ചെന്നാണ് ഇപ്പോൾ പരിഹസിക്കുന്നത്. നിരായുധന്റെ ഏറ്റവും ശക്തമായ ആയുധമാണ് നിലവിളി.
പൊലീസ് വിശദമായി അന്വേഷിക്കട്ടെ. വിഷയം കോടതിയുടെ മുന്നിലെത്തിയതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. മുഴുവൻ വിവരങ്ങളും വ്യക്തമാക്കി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തെഴുതിയിട്ടുണ്ടെന്നും സനൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |