കൊല്ലം: കണ്ണനല്ലൂർ സ്വദേശിയായ പതിന്നാലുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പതിന്നാലു ലക്ഷം രൂപ തിരിച്ചുകിട്ടാനായി സമീപവാസി നൽകിയ ക്വട്ടേഷൻ.
കുടുംബവീടിന് സമീപത്തെ ഫിസിയോ തെറാപ്പിസ്റ്റ് സെയ്ഫിനെ (37) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
പാറശാലയിൽവച്ച് പൊലീസ് കുട്ടിയെ കണ്ടെത്തിയപ്പോൾ പിടിയിലായ കന്യാകുമാരി സ്വദേശി ബിജുവിന്റെ (30) വെളിപ്പെടുത്തലിനെ തുടർന്നാണ് അറസ്റ്റ്. കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന ആസാദിന്റെയും ഷീജയുടെയും ഇളയമകനെയാണ് തട്ടിക്കൊണ്ടുപോയത്. 2019ൽ സെയ്ഫിന്റെ മാതാവ് ഷൈലാ ബീവിയിൽ നിന്ന് 14 ലക്ഷം രൂപ കടം വാങ്ങി ഷീജ സമീപവാസിയായ രമാഭായിക്ക് നൽകിയിരുന്നു. പറഞ്ഞ അവധിക്ക് തിരിച്ചുകിട്ടിയില്ല.
ഷീജ കേസ് കൊടുത്തു. ഷൈലാബീവി പണത്തിനായി ഷീജയെ പലവട്ടം സമീപിച്ചു. മൂന്ന് മാസം മുമ്പ് സെയ്ഫിന്റെ വിവാഹ സമയത്ത് വീണ്ടും ആവശ്യപ്പെട്ടെങ്കിലും കൊടുക്കാനായില്ല. ഇതിന്റെ വൈരാഗ്യത്തിൽ സെയ്ഫ് പാറശാലയിൽ തന്റെ പരിചയത്തിലുള്ള ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയശേഷം ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ലക്ഷ്യം.
നിമിഷങ്ങൾക്കകം
ദൃശ്യങ്ങൾ കിട്ടി
പുറത്തുപോയിരുന്ന ഷീജയും ഭർത്താവും മടങ്ങിവരുമ്പോൾ, മകനെ തട്ടിക്കൊണ്ടു പോകുന്നത് കാണാനിടയായതാണ് തട്ടിക്കൊണ്ടുപോകൽ പൊളിച്ചത്. മിന്നൽ വേഗത്തിൽ പൊലീസ് എത്തി തൊട്ടടുത്ത വീട്ടിലെ സി.സി ടിവി കാമറയിൽ നിന്ന് കാറിന്റെ ദൃശ്യങ്ങൾ ശേഖരിച്ചതോടെയാണ് സംഘം നിരീക്ഷണ വലയിലായതും പാറശാലയിൽ പിടിയിലായതും.
തിങ്കളാഴ്ച വൈകിട്ട് ആസാദും ഷീജയും സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പതിന്നാലുകാരനും ചേച്ചിയും മാത്രമായിരുന്നു വീട്ടിൽ. സ്വന്തം വീട് ഒറ്റിയ്ക്ക് കൊടുത്തശേഷം താമസിക്കാൻ വാടകയ്ക്ക് എടുത്ത വീടാണിത്.
ആറുമണിയോടെ ഒരാളെത്തി പരിസരത്ത് വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോയെന്ന് തിരക്കി. അറിയില്ലെന്ന് പതിന്നാലുകാരൻ പറഞ്ഞതോടെ മടങ്ങി. ആറരയോടെ അഞ്ചംഗ സംഘമെത്തി വാതിലിൽ മുട്ടി. പതിന്നാലുകാരന്റെ വായ് പൊത്തിപ്പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചു.
തടയാൻ ശ്രമിച്ച സഹോദരിയെ അടിച്ചുവീഴ്ത്തി. ബഹളം കേട്ടെത്തിയ അയൽവാസിയായ വൃദ്ധനെ ആക്രമിച്ച സംഘം പതിന്നാലുകാരനെ കാറിൽ കയറ്റി കടന്നു. കാർ തൊട്ടടുത്ത ഇടവഴിയിൽ എത്തിയപ്പോഴാണ് ഷീജയും ആസാദും തിരിച്ചുവന്നത്. കാറിൽ നിന്ന് മകന്റെ നിലവിളി കേട്ടു. മകൾ ബഹളം വച്ച് ഓടി വന്നു. അപ്പോഴേക്കും കാർ നീങ്ങിക്കഴിഞ്ഞിരുന്നു. ഉടൻ നേരിട്ടെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.
സെയ്ഫ് പഠിച്ചത് പാറശാലയിൽ,
സംഘം ഒരാഴ്ച മുമ്പേ എത്തി
കൊല്ലം: പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഒരാഴ്ചയിലേറെനീണ്ട ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ക്വട്ടേഷൻ നൽകിയ സെയ്ഫ് പാറശാലയിലാണ് ഫിസിയോതെറാപ്പി പഠിച്ചത്. അക്കാലത്ത് പരിചയപ്പെട്ട ഗുണ്ടാസംഘത്തിനാണ് ക്വട്ടേഷൻ നൽകിയത്. സംഘം വാടകയ്ക്കെടുത്ത കാറുമായി ഒരാഴ്ച മുമ്പാണ് കൊട്ടിയത്ത് എത്തിയത്. ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. ആസാദിന്റെയും ഷീജയുടെയും വീട്ടുപരിസരത്ത് പലതവണ എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. വീട്ടിൽ മറ്റുള്ളവർ ഉണ്ടായിരുന്നതിനാൽ തട്ടിക്കൊണ്ടുപോകൽ നടന്നില്ല. തിങ്കളാഴ്ച ഉച്ചമുതൽ പരിസരത്ത് കറങ്ങിനടന്നു. ആസാദും ഷീജയും പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെപദ്ധതി നടപ്പാക്കുകയായിരുന്നു.
വൻതുകയെന്ന്
സംശയം
സെയ്ഫിന്റെ മാതാവ് ഷൈലാബീവിയിൽ നിന്ന് 14 ലക്ഷം രൂപയേ വാങ്ങിയിട്ടുള്ളുവെന്നാണ് ഷീജ പറയുന്നത്. എന്നാൽ കൂടുതൽ തുക നൽകാനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഷീജ ഇത്തരത്തിൽ മറ്റ് പലരിൽ നിന്നും പണം വാങ്ങി പലർക്കായി മറിച്ചുകൊടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
' പൊലീസിന് നന്ദി "
സമയം പാഴാക്കാതെ ഇടപെട്ട് മകനെ രക്ഷിച്ച പൊലീസിനോട് നന്ദിയുണ്ടെന്ന് ഷീജ പറഞ്ഞു. സെയ്ഫാകും സംഭവത്തിന് പിന്നിലെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഷൈലാ ബീവി പലതവണ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ രമാഭായി കൊടുക്കാൻ തയ്യാറായില്ല. പണം തിരിച്ചുകൊടുക്കാനായി വീട് വിൽക്കാനുള്ള ആലോചനയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |