തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ പിണറായി സർക്കാർ നടത്തിയ കൊള്ളകളിലൊന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല.
ആഴക്കടൽ കൊള്ള, സ്‌പ്രിൻക്ലർ, പമ്പ മണൽ കടത്ത് തുടങ്ങി കൊവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം പിടികൂടിയതിനാലാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ എത്ര കൊള്ളകൾ കൊവിഡിന്റെ മറവിൽ നടത്തിയെന്ന് പിന്നീടേ അറിയാനാവൂ.
മരം കൊള്ളയ്ക്ക് പിന്നിൽ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് കൊള്ളയടിച്ചത്. അതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചത് സമൂഹത്തെ അമ്പരപ്പിക്കുന്നു.
പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിയെന്ന് മാത്രമല്ല, തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരവിൽ ഭീഷണിയുമുണ്ട്. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിർദ്ദേശമില്ലാതെ ഈ ഉത്തരവ് ഇറങ്ങില്ല.
ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാവും. കൊള്ളയിൽ പങ്കാളികളായ രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണം സത്യം പുറത്തു കൊണ്ടു വരില്ല. ജൂഡിഷ്യൽ കമ്മിഷൻ പോലുള്ള സ്വതന്ത്ര ഏജൻസിയോ, ഹൈക്കോടതി നിയന്ത്രണത്തിലോ വേണം അന്വേഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മരംമുറി ഉത്തരവ് നടപ്പാക്കാൻ രമേശിന്റെ കത്തും!
പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുവദിക്കുന്ന ഒക്ടോബർ 24ലെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല നൽകിയ കത്തും പുറത്തുവന്നു !
സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നൽകിയ കത്താണ്, കഴിഞ്ഞ ജനുവരി 14ന് രമേശ് ചെന്നിത്തല സ്വന്തം ശുപാർശയോടെ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് അയച്ചത്. മന്ത്രി അത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫോർവേഡ് ചെയ്തു.
പട്ടയഭൂമിയിൽ നിന്ന് ഈട്ടിമരം മുറിക്കാൻ പ്രത്യേകാനുമതി ആവശ്യപ്പെട്ട് വയനാട് ജില്ലാ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ നിവേദനം കല്പറ്റ എം.എൽ.എ ആയിരുന്ന സി.കെ. ശശീന്ദ്രനും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കണമെന്ന കുറിപ്പോടെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും വനം അഡിഷണൽ ചീഫ്സെക്രട്ടറിക്കും മുഖ്യമന്ത്രി കൈമാറി.
ചെന്നിത്തല ഡൽഹിയിൽ
തിരുവനന്തപുരം സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. ഇന്നലെ രാത്രിയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. ഇന്ന് രാഹുൽ ഗാന്ധിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചെന്നിത്തല ഡൽഹിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |