കേരളത്തിലെ കോൺഗ്രസിൽ ഒരു കൂട്ടായ്‌മ രൂപപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ തമ്മിൽ കൂടിയാലോചിക്കാതെ ഒരു കാര്യവും ചെയ്യില്ലെന്നും കെപിസിസി പ്രചാരണ സമിതി അദ്ധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളെന്ന നിലയിൽ പാർട്ടി തന്നെ പ്രയോജനപ്പെടുത്തുന്നതിനാലാണ് പ്രചരണത്തിന്റെ ചുമതല ഏൽപ്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. കൗമുദി സ്‌ട്രെയിറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ പ്രചാരണ സമിതി അദ്ധ്യക്ഷനായതിനുശേഷം എല്ലാവരും കൂടി കൂടിയാലോചിച്ചതിനുശേഷമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുമായി ആലോചിക്കാതെ ഒരു കാര്യവും ചെയ്യില്ല. നേതൃത്വതലത്തിൽ ഐക്യം പ്രകടനമാണ്. സ്ഥാനാർത്ഥി നിർണയം പോലും കൂടിയാലോചനകൾക്ക് ശേഷമായിരുന്നു. കേരളത്തിലെ കോൺഗ്രസിൽ ഒരു കൂട്ടായ്‌മ രൂപപ്പെട്ടിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് പാർട്ടിയുടെ കേരളത്തിലെ നിലനിൽപ്പിന് ആവശ്യമാണ്. കോൺഗ്രസിൽ നിന്ന് നേതാക്കൾ വിട്ടുപോയെങ്കിലും പാർട്ടി ഇപ്പോഴും ശക്തം തന്നെയാണ്. നേതാക്കൾ പോയെങ്കിലും അണികൾ ആരും പോയിട്ടില്ല. അധികാര മോഹം കൊണ്ടും ഇഡിയെയും സിബിഐയോടും ഉള്ള ഭയംകൊണ്ടുമാണ് ആളുകൾ പോകുന്നത്. സ്വാർത്ഥതാത്‌പര്യങ്ങൾ മൂലമാണ് പോകുന്നത്. കോൺഗ്രസിൽ നിന്ന് എല്ലാവരും പോയാലും ഞാൻ പോകില്ല'- രമേശ് ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |