തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേരള സർവകലാശാല ഗവേഷണ ബിരുദം റദ്ദ് ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു. ഗവേഷണ വിഷയത്തെപ്പറ്റിയും മലയാള സാഹിത്യത്തെപ്പറ്റിയും പ്രാഥമികജ്ഞാനം പോലും ചിന്തയ്ക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ചിന്തയുടെ ഗൈഡ്, പ്രബന്ധം പരിശോധിച്ചവർ ഉൾപ്പെടെയുള്ളവരോട് സർവകലാശാല വിശദീകരണം തേടണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യശോഷണത്തിന്റെ തെളിവാണ് ഈ പ്രബന്ധം. കേരളത്തിലെ സർവകലാശാലകളിലെ ഇടത് നേതാക്കളുടെ മിക്ക ഗവേഷണങ്ങളും തട്ടിക്കൂട്ടാണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
2021ൽ ചിന്തജെറോം ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റിനായി സമർപ്പിച്ച പ്രബന്ധത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളി എഴുതിയതാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈലോപ്പിള്ളി എന്ന പേരും തെറ്റിച്ച് വൈലോപ്പള്ളി എന്നാണ് എഴുതിയിരിക്കുന്നത്.
ചിന്ത ജറോം
രാജിവെക്കണം:
എ.ബി.വി.പി
തിരുവനന്തപുരം: യുവജന കമ്മിഷൻ ചെയർമാൻ ചിന്ത ജെറോം സമർപ്പിച്ച വിവാദപ്രബന്ധം പുനഃപരിശോധിക്കണമെന്നും പദവി രാജിവക്കണമെന്നും എ.ബി.വി.പി. ദേശീയ നിർവാഹക സമിതി അംഗം ഇ.യു.ഈശ്വർപ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ യുവത്വം തൊഴിലില്ലായ്മ പോലെയുള്ള പ്രശ്നങ്ങളോട് പൊരുതുമ്പോൾ യുവജന കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത വെറും നോക്കുകുത്തിയായി ഇരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശമ്പളം ചോദിച്ചു വാങ്ങുവാനും പ്രസംഗിക്കാനും മാത്രം ഇങ്ങനെയൊരു അദ്ധ്യക്ഷയെ കേരള യുവത്വം ചുമക്കേണ്ടതില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകർച്ച തുറന്നു കാട്ടുന്നതാണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അദ്ധ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ഡോക്ടറേറ്റ് നൽകുന്നുണ്ടെങ്കിൽ അത് കേരളത്തിൽ ഏത് സർട്ടിഫിക്കറ്റും ലഭിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഇൗശ്വർപ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |