തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, പ്രബന്ധം പുന:പരിശോധിക്കാൻ കേരള സർവകലാശാല നടപടി തുടങ്ങി. പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിർണയം നടത്തിയവരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസിന്റെ രേഖകളും ഉടനടി ഹാജരാക്കാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
എല്ലാ പ്രബന്ധങ്ങളും സർവകലാശാലയ്ക്ക് പുറത്തുള്ള നാലു വിദഗ്ദ്ധർക്ക് അയച്ചുകൊടുത്ത് പരിശോധിപ്പിക്കണമെന്നും ഇതിൽ മൂന്നു പേർ അംഗീകരിച്ചാൽ പ്രബന്ധം സ്വീകരിക്കാമെന്നുമാണ് ചട്ടം. ഇതിന്റെ വിവരങ്ങളും വി.സി തേടിയിട്ടുണ്ട്. പ്രബന്ധം പുന:പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. കോപ്പിയടി പരാതിയും അന്വേഷിക്കും.പ്രബന്ധത്തിൽ ഗുരുതര തെറ്റുണ്ടെന്ന പരാതിയിൽ നിയമപ്രകാരമുള്ള നടപടികളെടുക്കുമെന്നും, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും വൈസ്ചാൻസലർ പറഞ്ഞു.
"നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ'' എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല ചിന്താ ജെറോമിന് 2021 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്. ഡി ബിരുദം നൽകിയത്. കേരള മുൻ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിൽ സമർത്ഥിച്ചതും ഓൺലൈൻ മാദ്ധ്യമത്തിലെ ലേഖനം കോപ്പിയടിച്ചതും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയാണ് വി.സിക്ക് പരാതി നൽകിയത്. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പി.വി.സിയോ, മൂല്യനിർണ്ണയം നടത്തിയവരോ പ്രബന്ധം പൂർണ്ണമായും പരിശോധക്കാതെയാണ് ഗവേഷണ ബിരുദം നൽകാൻ ശുപാർശ ചെയ്തതെന്നാണ് ആക്ഷേപം.
ഗവേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ പി.വി.സി ഡോ:പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും ,എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്കും വിസിക്കും നിവേദനം നൽകി. കോളേജ് അധ്യാപകർക്ക് ഹ്രസ്വകാല പരിശീലനം നൽകാൻ യു.ജി.സി നിർദ്ദേശ പ്രകാരം തുടങ്ങിയതാണ് എച്ച്.ആർ.ഡി.സി. പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഗുരുതര വീഴ്ചയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചിന്തയുടേത്
ശരികൾക്കിടയിലെ
പിഴവെന്ന് ഇ.പി
കണ്ണൂർ: പി.എച്ച്.ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാമെന്നും അതെല്ലാം മനുഷ്യസഹജമാണെന്നും ഇ.പി ഫേസ്ബുക്കിൽ കുറിച്ചു. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തയ്ക്ക് നേരെ നടക്കുന്നത്. ചിന്തയെ നിരന്തരം ആക്രമിക്കുക എന്നത് വേട്ടയാടലിന്റെ ഭാഗമാണ്. വളർന്നു വരുന്ന യുവ വനിതാ നേതാവിനെ മന:പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വച്ച് വേട്ടയാടുകയാണ്. ഇത്തരം നീചമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളർന്നു വരുന്ന ഒരു മഹിളാനേതാവിനെ തളർത്തിക്കളയാമെന്നും തകർത്ത് കളയാമെന്നും ആരും വ്യാമോഹിക്കേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |