മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കണം
തിരുവനന്തപുരം: ഓരോ ടിക്കറ്റിനും അഞ്ച് രൂപ അധിക ചാർജ് ഈടാക്കാൻ അനുമതി നൽകണമെന്നതുൾപ്പെടെ ആവശ്യങ്ങളുമായി തിയേറ്റർ ഉടമകൾ. തിയേറ്ററുകൾ 25ന് തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിലാണ് ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിയുമായി 25ന് തന്നെ ചർച്ച നടത്തി അന്തിമ തീരുമാനം അറിയിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
ഓരോ പ്രദർശന ശേഷവും തിയേറ്റുകൾ സാനിറ്റൈസ് ചെയ്യുന്നതിനും വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും അധിക ജീവനക്കാർ വേണം. അധികച്ചെലവ് പരിഹരിക്കാൻ അഞ്ച് രൂപ സർവീസ് ചാർജ് അനുവദിക്കണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് തിയേറ്ററിൽ പ്രവേശനം. എന്നാൽ എത്തുന്നവരിൽ നല്ലൊരു ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നും ഈ വിഭാഗത്തിൽ 30 ശതമാനം പേർ മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഒരു ഡോസ് സ്വീകരിച്ചവർക്കും പ്രവേശനം അനുവദിക്കണം.
തമിഴ്നാട് അടക്കം അടുത്തമാസം മുതൽ എല്ലാ സീറ്റുകളിലേക്കും കാണിക്കളെ പ്രവേശിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 50 ശതമാനം കാണികൾ എന്ന തീരുമാനം മാറ്റി ഇവിടെയും എല്ലാ സീറ്റിലും പ്രവേശനം അനുവദിക്കണം. അല്ലെങ്കിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു.
വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ നികുതി ഇളവ്, കെ.എസ്.ഇ.ബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇളവ് തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ചർച്ച തൃപ്തികരമാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്ക്' പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |