തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുന്നത് സംവരണവിരുദ്ധ നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിച്ചിട്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നതിലോ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലോ ഒരുവിധ സമ്മർദ്ദവും കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ ചെലുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ, ഇതിന്റെ പേരിൽ വിവാദമുണ്ടാക്കാനാണ് ശ്രമം. നിലവിലെ സംവരണം അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്നാണ് ആക്ഷേപം. സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. പട്ടികജാതി-വർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിലുള്ള സംവരണം ഇനിയും തുടരും. ജാതിഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂവെന്നും അതല്ല സാമ്പത്തികഘടകം മാത്രം അടിസ്ഥാനമാക്കിക്കാൽ മതിയെന്നും വാദങ്ങളുണ്ട്. സാമൂഹ്യ യാഥാർത്ഥ്യം കണക്കിലെടുത്താണ് സർക്കാരിന്റെ സമീപനം. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുകയാണ് പ്രധാനം. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്‌പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്‌ക്കെതിരായ പൊതുസമരനിരയാണ് ഉണ്ടാകേണ്ടത്. സംവരണേതര വിഭാഗത്തിലെ ഒരുവിഭാഗം പരമദരിദ്രരാണ്. ഇതാണ് പത്ത് ശതമാനം സംവരണമെന്നതിലേക്കെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. മന്ത്രി എം. വി. ഗോവിന്ദൻ ആശംസ നേർന്നു. കമ്മിഷൻ ചെയർമാൻ ജസ്‌റ്റിസ് എം.ആർ. ഹരിഹരൻ നായർ ആമുഖപ്രഭാഷണം നടത്തി. കമ്മിഷൻ അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.
മുന്നാക്ക സർവേ പ്രഹസനമെന്ന് എൻ.എസ്.എസ്
കോട്ടയം:മുന്നാക്ക സമുദായ വിഭാഗങ്ങളുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥ കണ്ടെത്താൻ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള സർവേയ്ക്കെതിരെ എൻ.എസ്.എസ് മുഖപത്രം സർവീസ്. ഈ സർവേ പ്രഹസനമായി അവസാനിക്കുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് സർവേ നടത്തണമെന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്നുള്ള കണ്ടെത്തലാണ് മുന്നാക്ക കമ്മിഷന്റേത്. ഇത് അപലപനീയമാണ്. മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ച് സർവേ റിപ്പോർട്ട് ആധികാരിക രേഖയായി മാറേണ്ടതാണ്. ഈ സാഹചര്യത്തിൽ കമ്മിഷൻ നിലപാട് പുനഃപരിശോധിച്ച് സെൻസസ് മാതൃകയിലുള്ള വിവരശേഖരണത്തിലൂടെ സർവേ പൂർത്തിയാക്കണമെന്ന് മുഖപത്രം ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |