തിരുവനന്തപുരം: 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ (ജി.എസ്.ഇ.ആർ) അഫോർഡബിൾ ടാലന്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയത് അറിയിക്കുന്നതാണ് പോസ്റ്ര്.
അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ ആൻട്രപ്രണർഷിപ്പ് നെറ്റ് വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം. ഇതേ റിപ്പോർട്ടിന്റെ ആഗോളറാങ്കിംഗിൽ നാലാം സ്ഥാനവും നേടി.
സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കാനും നിലനിർത്താനുമുള്ള കഴിവാണ് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നൽകുന്ന പിന്തുണയും പശ്ചാത്തല സൗകര്യങ്ങളുമാണ് വളർച്ചയ്‌ക്ക് കാരണം. കോവിഡ് ദുരിതത്തിലും കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. സർക്കാർ പിന്തുണയും ആകർഷകമായ ആനുകൂല്യങ്ങളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. ഇത്തരം 3,600 സ്റ്റാർട്ടപ്പുകളെ വളർത്തിയ സർക്കാരിനുള്ള വലിയ അംഗീകാരമാണിത്.
കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല ശരിയായ ദിശയിലാണെന്ന ഉറപ്പാണ് ഈ ബഹുമതി. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിന്റെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാമെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |