തിരുവനന്തപുരം: താങ്ങുവിലയെക്കാൾ തേങ്ങാവില കുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ നാളീകേര സംഭരണം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
എൻ.പി.സി ഡയറക്ടർ, കേരാ ഫെഡ് എം.ഡി, കൃഷി വകുപ്പ് ഡയറക്ടർ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ തുടങ്ങിയവരുമായി മന്ത്രി നടത്തിയ യോഗത്തിലാണ് തീരുമാനം . ഏതൊക്കെ പ്രദേശങ്ങളിലാണ് വിലയിടിവെന്ന് അറിയിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ആ പ്രദേശങ്ങളിൽ തേങ്ങ സംഭരിക്കാനും, ഉണക്കാനും മറ്റുമുള്ള സൗകര്യങ്ങളും കളക്ഷൻ സെന്ററുകളും പരിശോധിക്കും. അതിനു ശേഷം സംഭരണം ആരംഭിക്കും. എല്ലാം കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്ന് മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
മാർച്ചിൽ ക്വിന്റലിന് 14,000 രൂപയായിരുന്ന കൊപ്ര കഴിഞ്ഞ ദിവസം പതിനായിരത്തിലേക്കാണ് കൂപ്പുകുത്തിയത്. പച്ചത്തേങ്ങയുടെ വില 4200 ൽ നിന്ന് 2900 ആയി കുറഞ്ഞു. കിലോയ്ക്ക് 36 മുതൽ 40 രൂപ വരെയുണ്ടായിരുന്ന പച്ചത്തേങ്ങ രണ്ട് ദിവസം മുൻപ് 30ലേക്ക് താണു. കൊപ്രയ്ക്ക് ആവശ്യം കുറഞ്ഞതാണ് കാരണമെന്നാണ് കർഷകർ പറയുന്നത്.മുൻപ് ഇതുപോലെ തേങ്ങാ വില ഇടിഞ്ഞപ്പോൾ സംഭരിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും , വില ഉയർന്നതോടെ സംഭരണം പാളി.. അന്ന് തിരുവനന്തപുരത്തു നിന്നു ആകെ 24 കിലോയാണ് സർക്കാരിന്റെ സംഭരണ ശാലയിൽ എത്തിയത്. ഇക്കുറിയും സർക്കാർ കൈത്താങ്ങ് പ്രഖ്യാപിക്കുമ്പോഴേക്കും വിപണിയിൽ വില ഉയരുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |