തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് തലമുറ മാറ്റത്തിനുള്ള ആവശ്യം ശക്തമായതോടെ, സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകൾ അധികാരം നിയന്ത്രിക്കുന്ന സ്ഥിതി മാറുന്നു.
പാർട്ടി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വരൂപണത്തിനെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ ഗ്രൂപ്പ് താല്പര്യങ്ങൾക്കതീതമായ വികാരപ്രകടനങ്ങളാണുണ്ടായതെന്നാണ് സൂചന. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ കക്ഷി നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ നൽകിയ നിർദ്ദേശത്തെ ഇരു ഗ്രൂപ്പുകളിലെയും പ്രതിനിധികളെന്ന് കണക്കാക്കുന്ന ഭൂരിഭാഗം നേതാക്കളും ജനപ്രതിനിധികളും തള്ളി.
കോൺഗ്രസിൽ നിന്ന് വിജയിച്ചെത്തിയ 21 നിയുക്ത എം.എൽ.എമാരിൽ 11 പേരും പിന്തുണച്ചത് ഐ ഗ്രൂപ്പിന്റെ ഭാഗമെന്ന് കരുതപ്പെട്ട വി.ഡി. സതീശനെയാണെന്നാണ് വിവരം. ഗ്രൂപ്പ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സതീശൻ മത്സരിക്കാനുറച്ചത് പോലും ഗ്രൂപ്പ് ഭേദമെന്യേയുള്ള വികാരം മനസ്സിലാക്കിയാണെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ എ ഗ്രൂപ്പ് നേതൃത്വം യോഗം ചേർന്ന് രമേശിനെ പിന്തുണയ്ക്കാൻ നൽകിയ നിർദ്ദേശമാണ് ഹൈക്കമാൻഡ് നിരീക്ഷകരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചകളിൽ ആ ഗ്രൂപ്പിലെ തന്നെ പലരും തള്ളിയത്. ഗ്രൂപ്പ് നേതൃത്വം നിർദ്ദേശിച്ചിട്ടും അതിനെ മറികടന്ന് സ്വന്തം അവകാശവാദങ്ങളുമായി
എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും, പി.ടി.തോമസും രംഗത്തെത്തിയതും ശ്രദ്ധേയം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രണ്ട് പേരും സ്വയം അവകാശവാദമുയർത്തി. അവരിൽ തിരുവഞ്ചൂരാകട്ടെ, ഹൈക്കമാൻഡ് പുതിയൊരാളെ നിശ്ചയിച്ചാൽ പിന്തുണയ്ക്കുമെന്നും നിലപാടെടുത്തു. ഐ ഗ്രൂപ്പിലെ ഭൂരിഭാഗം യുവ എം.എൽ.എമാരും നേതൃമാറ്റമെന്ന നിലപാടിനൊപ്പം നിന്നു.
ഭൂരിഭാഗം എം.പിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും പുതിയ നേതൃത്വം വരട്ടെയെന്ന് ഗ്രൂപ്പ് ഭേദമെന്യേ ഹൈക്കമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചതായാണറിയുന്നത്. പാർട്ടിയുടെ വിശാല താല്പര്യങ്ങൾക്ക് ഗ്രൂപ്പുകൾ വിലങ്ങുതടിയാവുന്നുവെന്ന തോന്നൽ ഹൈക്കമാൻഡിനുണ്ടെന്നത് തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങളാണ് കേരളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്കും വി. വൈത്തിലംഗത്തിനും ലഭിച്ചത്.
കെ.പി.സി.സി പ്രസിഡന്റ്: കെ. സുധാകരന് മുൻതൂക്കം.
ഇപ്പോൾ പ്രതിപക്ഷ നേതാവിനെ മാത്രമേ തീരുമാനിക്കാനിടയുള്ളൂ. ഇതിലുണ്ടാകുന്ന മാറ്റത്തിന്റെ ചുവട് പിടിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തും പുതിയ മാറ്റമുണ്ടായേക്കും. കെ. സുധാകരന്റെ പേരിനാണ് മുൻതൂക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |