ലിജുവിനെതിരെ കൂട്ടയാക്രമണം
കെ.പി.സി.സിയിൽ ഇന്ന് യോഗം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഹൈക്കമാൻഡ് നിർദ്ദേശിച്ചെന്ന പ്രചാരണം കനക്കുമ്പോൾ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് കേരള നേതാക്കൾ പറയുന്നത്. അതിനിടെ എം. ലിജുവിന്റെ പേര് കെ. സുധാകരൻ ഹൈക്കമാൻഡിനോട് നിർദ്ദേശിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കുന്നതിനെതിരെ കെ. മുരളീധരൻ അടക്കം ഹൈക്കമാൻഡിന് കത്തയച്ചു. എ ഗ്രൂപ്പും ഇതേ നിലപാടിലാണ്.
സ്ഥാനാർത്ഥിത്വ മാനദണ്ഡം നിശ്ചയിക്കാനും അതനുസരിച്ചുള്ള പാനൽ തയ്യാറാക്കാനുമായി ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചർച്ച നടക്കും. ഡൽഹിയിലായിരുന്ന കെ. സുധാകരൻ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. ഇന്ന് പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച നടക്കും. അധികം സമയമവശേഷിക്കാത്ത സ്ഥിതിക്ക് ഇന്നു തന്നെ സ്ഥാനാർത്ഥിക്കാര്യത്തിൽ തീരുമാനമാകേണ്ടതുണ്ട്. ഇവിടെ നിന്ന് പാനൽ തയാറാക്കി ഡൽഹിക്കയച്ച ശേഷം ഹൈക്കമാൻഡാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവർ പാടില്ല, പാർലമെന്റിൽ നന്നായി ഇടപെടാൻ കഴിവുള്ളവരാകണം എന്നീ നിർദ്ദേശങ്ങളുമായാണ് കെ. മുരളീധരൻ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ കെ.പി.സി.സി ഭാരവാഹിത്വത്തിന് പരിഗണിക്കേണ്ടെന്ന മാനദണ്ഡം രാജ്യസഭാ തിരഞ്ഞെടുപ്പിലും പാലിക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിൽ എച്ച്. സലാമിനോടാണ് പരാജയപ്പെട്ടത്.
ശ്രീനിവാസൻ കൃഷ്ണന്റെ പേര് കഴിഞ്ഞ ദിവസം ചർച്ചകളിൽ വന്നതോടെ കേരളത്തിൽ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളെല്ലാം അതൃപ്തിയുമായി രംഗത്തെത്തി. കെ. സുധാകരൻ നിർദ്ദേശിച്ച ലിജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന കെ.പി.സി.സി ഭാരവാഹികളടക്കമാണ് എ.ഐ.സി.സിക്ക് കത്തയച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർ അതേ മണ്ഡലത്തിൽ പ്രവർത്തിച്ച് പാർട്ടിയുടെ അടിത്തറ ശക്തമാക്കണം. പാർട്ടിയിൽ ഇതേവരെ സ്ഥാനമാനങ്ങളോ മത്സരിക്കാൻ അവസരമോ ലഭിക്കാത്തവരെ ഭാരവാഹിത്വത്തിന് പരിഗണിക്കണം എന്നിങ്ങനെയായിരുന്നു കെ.പി.സി.സി ഭാരവാഹി നിർണയ സമയത്തുണ്ടായ നിർദ്ദേശം. ഇതിനെ മറികടന്നാണ് ലിജുവിനെ പരിഗണിക്കുന്നതെന്നാണ് പരാതി.
തോറ്റവർ വേണ്ടെങ്കിൽ
പിന്നെ...
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് രാജ്യസഭയിലേക്കുള്ള അയോഗ്യതയായി കാണേണ്ടെന്നാണ് കെ. സുധാകരന്റെ നിലപാട്. ഇതിനോട് പാർട്ടിയിലെ ഗ്രൂപ്പുകളെല്ലാം യോജിച്ചാൽ അതംഗീകരിച്ച് അദ്ദേഹം പിന്മാറുമോയെന്നാണ് കണ്ടറിയേണ്ടത്. രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിശാല ഐ ഗ്രൂപ്പിലായിരുന്ന ലിജു ഇപ്പോൾ സുധാകരന്റെ വിശ്വസ്തനാണ്. ഇപ്പോൾ സീറ്റ് മോഹിക്കുന്ന പലരും കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവരാണെന്നതും ശ്രദ്ധേയമാണ്. തോറ്റവരെ മാറ്റിനിറുത്താൻ തീരുമാനിച്ചാൽ പകരമായി പ്രചരിക്കുന്നത് എം.എം. ഹസൻ, സോണി സെബാസ്റ്റ്യൻ, ജെയ്സൺ ജോസഫ്, എ.ഐ.സി.സി വക്താവ് ഷെമ മുഹമ്മദ് തുടങ്ങിയ പേരുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |