ന്യൂഡൽഹി: ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് പറയുമ്പോഴും മിക്ക പി.സി.സികളുടേയും പിന്തുണ ഉറപ്പാക്കിയ മല്ലികാർജ്ജുന ഖാർഗെയും ചെറുപ്പക്കാരുടെ വർദ്ധിച്ച പിന്തുണലഭിച്ച ശശി തരൂരും നേർക്കുനേർ പോരാടുന്ന കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്. ആര് ജയിച്ചാലും രണ്ടര പതിറ്റാണ്ടിനുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അദ്ധ്യക്ഷ പദവിയിലേക്ക് എത്തും. അതേസമയം, ഗാന്ധി കുടുംബത്തിന്റെ പിന്തുണ ആർക്കെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ആകെ വോട്ടർമാർ 9,308. സംസ്ഥാന പി.സി.സി ആസ്ഥാനങ്ങളിലും ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തുമായി രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ വോട്ടെടുപ്പ്. 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകൾ. 200 വോട്ടർമാർക്ക് ഒരു ബൂത്ത്. വോട്ടെടുപ്പിനുശേഷം ബാലറ്റ്പെട്ടികൾ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
പ്രചാരണം ഇന്നലെ സമാപിച്ചിരുന്നു. ഖാർഗെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും തരൂർ എത്രവോട്ട് പിടിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. 300 വോട്ടിനപ്പുറം തരൂരിന് ലഭിക്കില്ലെന്നാണ് ഖാർഗെ പക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയിൽ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ചെറുപ്പക്കാരുടെ വോട്ടാണ് തരൂരിന്റെ പ്രതീക്ഷ.
രാഹുലിന്റെ വോട്ട്
ബെല്ലാരിയിൽ
കർണ്ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാഹുൽ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാഗാന്ധി,മൻമോഹൻ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്തും.
വോട്ട് രീതി മാറ്റി,
'1'ന് പകരം ടിക്ക്
ശശി തരൂരിന്റെ പരാതിയെത്തുടർന്ന് വോട്ടിടേണ്ട രീതി മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി. നേരത്തെ ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ '1' എന്നെഴുതി വോട്ടിടാനായിരുന്നു നിർദ്ദേശം. അത് മാറ്റി ടിക്ക് മാർക്കാക്കി. ഒന്ന് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബാലറ്റിൽ ആദ്യപേരുള്ള ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ ആരോപണമുന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഇങ്ങനെ
രഹസ്യബാലറ്റ്. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടേയും രണ്ടാമത് തരൂരിന്റെ പേരുകൾ
വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐ.ഡി കാർഡുകൾ
വോട്ടർമാരുടെ വിരലിൽ മാർക്കർ പേനകൊണ്ട് മഷിപുരട്ടും
ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാർത്ഥികൾക്ക് എത്രവോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാൻ ബാലറ്റ് പേപ്പറുകൾ കൂട്ടിക്കലർത്തിയാണ് എണ്ണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |