ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിലും മരണനിരക്ക് വർദ്ധിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയം കൂടുതൽ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗ്രഡെയ്‌ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിലാണ് നിർദ്ദേശം.
നവംബർ 26ന് അവസാനിച്ച ആഴ്ചയിൽ കേരളത്തിലെ കൊവിഡ് മരണം 1890 ആയിരുന്നത് ഡിസംബർ മൂന്നിന് 2118 ആയി വർദ്ധിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണസംഖ്യ കൂടിയത്. തൃശൂരിൽ നവം.19-25ന് 12 മരണം മാത്രമായിരുന്നത് നവ. 26-ഡിസം.3 ആഴ്ചയിൽ 128 ആയും മലപ്പുറത്ത് 70ൽ നിന്ന് 109 ആയും വർദ്ധിച്ചു.
തിരുവനന്തപുരം (11.61%), വയനാട്(11.25%), കോഴിക്കോട്(11%), കോട്ടയം(10.81%) ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലാണ്. 9 ജില്ലകളിൽ 5-10ശതമാനമാണ് നിരക്ക്.
ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ 55.8 ശതമാനം കേസുകളും സംസ്ഥാനത്താണ്. തിരുവനന്തപുരം(5541), എറണാകുളം(4976), കോഴിക്കോട്(3676), തൃശൂർ(2903), കോട്ടയം(2478) ജില്ലകളിലെ കേസുകൾ ആശങ്കയുയർത്തുന്നു.
പരിശോധന കൂട്ടാൻ നിർദ്ദേശം
പരിശോധന, രോഗികളെ ട്രാക്കു ചെയ്യൽ, ചികിത്സിക്കൽ, വാക്‌സിനേഷൻ നടപടികൾ കാര്യക്ഷമാക്കണം
ഒമിക്രോൺ പശ്ചാത്തലത്തിൽ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധം
ജനിതക ശ്രേണീകരണത്തിന് സാമ്പിൾ അയ്‌ക്കണമെന്ന മുൻ നിർദ്ദേശം വീണ്ടും ഒാർമ്മപ്പെടുത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |