തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) ക്യാമറകൾക്കെതിരെ പ്രതിപക്ഷമുയർത്തിയ അഴിമതിയാരോപണങ്ങളിൽ സർക്കാരിന് പ്രതിരോധം തീർക്കാൻ സി.പി.എം. ജൂൺ 5 മുതൽ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിത്തുടങ്ങാനിരിക്കെയാണ് സർക്കാരിന് സംരക്ഷണകവചമൊരുക്കി പ്രതിരോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. ജൂൺ അഞ്ചിന് ക്യാമറകൾക്ക് മുന്നിൽ ഉപരോധസമരത്തിന് കെ.പി.സി.സി ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണിത്.
ക്യാമറ പ്രവർത്തിപ്പിച്ച് തുടങ്ങിയ ശേഷം നിയമലംഘനങ്ങൾ കുറഞ്ഞത് പദ്ധതിയുടെ വിജയമായി ഉയർത്തിക്കാട്ടും.
റോഡപകടങ്ങൾ കുറയ്ക്കാനായി സ്ഥാപിച്ച ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു ജനസമൂഹത്തെ മുന്നോട്ടു നയിക്കാൻ സർക്കാർ ആസൂത്രണം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതെത്രമാത്രം വിപത്കരമാണെന്ന് ആലോചിക്കണം. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതി ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് ക്ഷേമവും വികസനവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തെ തടയുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ.
അപകടങ്ങൾ പരമാവധി കുറയ്ക്കാനും ജീവൻ പൊലിയുന്നത് ഒഴിവാക്കാനും കോടതിയുടെ നിർദ്ദേശമുൾപ്പടെയുള്ളവ പരിഗണിച്ചാണ് ആധുനിക സംവിധാനമുള്ള ക്യാമറകൾ സ്ഥാപിച്ചത്. 2.13 ശതമാനമായിരുന്നു ക്യാമറകൾ സ്ഥാപിക്കുന്നതുവരെ നിയമലംഘനങ്ങൾ. പിന്നീടുള്ള ദിവസങ്ങളിൽ അത് 1.41 ആയി കുറഞ്ഞു. ഏപ്രിൽ 20നാണ് എ.ഐ ക്യാമറ സംവിധാനം പ്രവർത്തനമാരംഭിച്ചത്. ഏപ്രിൽ 17ന് 4,50,552 വാഹനങ്ങൾ വിവിധ നിയമലംഘനങ്ങൾ നടത്തിയെങ്കിൽ കഴിഞ്ഞ 24ന് ഇത് 2,72,540 ആയി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. പിഴയീടാക്കിത്തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകും.
സർക്കാർ പണം മുടക്കാതെയാണ് ഏറ്റവും ചുരുങ്ങിയ ചെലവിൽ ആധുനിക ക്യാമറകൾക്കൊപ്പം അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനവുമൊരുക്കിയത്. ആഴ്ചകളോളം ഏതാനും മാദ്ധ്യമങ്ങളും പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചതല്ലാതെ ഏതെങ്കിലും മേഖലയിൽ അഴിമതി നടന്നതായി തെളിയിക്കാനായിട്ടില്ല. എന്നിട്ടും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സർക്കാർ മുതിർന്നത്. ഒന്നും മൂടിവയ്ക്കാൻ സർക്കാരിനില്ല എന്നതിനാലാണ് ആ നിലപാടെടുത്തത്.
വാഹനസാന്ദ്രത വർദ്ധിച്ചുവരുമ്പോൾ അപകടങ്ങൾ കുറയ്ക്കാൻ നിയമം കർശനമായി നടപ്പാക്കിയേ മതിയാവൂ. ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ അത് തടയാൻ ശ്രമിച്ചാൽ ജനങ്ങൾ തിരിച്ചറിയുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |