സെക്രട്ടേറിയറ്റിൽ 8, കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ
ആദിവാസി വിഭാഗത്തിൽ നിന്ന് കേളു കമ്മിറ്റിയിൽ
ജെയിംസ് മാത്യു പുറത്ത്, പി. ശശി അകത്ത്
കൊച്ചി: സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പുതുനിരയുടെ വലിയ കടന്നുവരവിന് സാക്ഷ്യം വഹിച്ച സി.പി.എമ്മിന്റെ 23ാം സംസ്ഥാന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ (70) തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 16 പേർ ഒഴിവായപ്പോൾ പുതിയ 16 പേരെത്തി. സെക്രട്ടേറിയറ്റിൽ നിന്ന് ഏഴ് പേർ ഒഴിവായി. പുതുതായി എട്ട് പേരെത്തി. സെക്രട്ടേറിയറ്റിന്റെ അംഗബലം 16ൽ നിന്ന് 17 ആയി ഉയർത്തി. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്ന പ്രത്യേകതയുമുണ്ട്. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളുവാണിത്.
പുതിയ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് സെക്രട്ടറിയെയും സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തത്. കോടിയേരിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോടിയേരി സെക്രട്ടേറിയറ്റിന്റെ പാനൽ അവതരിപ്പിച്ചു. രാവിലെ സമ്മേളനമാരംഭിക്കും മുമ്പ് അവൈലബിൾ സെക്രട്ടേറിയറ്റ് ചേർന്നാണ് പാനലിന് അന്തിമരൂപം നൽകിയത്.
നാല്പത് വർഷത്തിനിടെ ആദ്യമാണ് സംസ്ഥാന സമ്മേളനത്തിൽ തന്നെ സെക്രട്ടേറിയറ്റിന്റെ തിരഞ്ഞെടുപ്പും നടന്നത്.
സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും 75 വയസ്സ് പ്രായപരിധി കർശനമാക്കിയതോടെയാണ് നേതൃത്വത്തിന് പുതുനിരയുടെ ചെറുപ്പം കൈവന്നത്. 75 പിന്നിട്ട പി.ബി അംഗം പിണറായിക്ക് മാത്രം ഇളവ്.
പ്രായപരിധിയിൽ പെടാത്ത ജെയിംസ് മാത്യു സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവായതും പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പിന്നീട് ബ്രാഞ്ച് അംഗമാക്കുകയും ചെയ്ത പി. ശശി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയതും തികച്ചും അപ്രതീക്ഷിതം. ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ജെയിംസ് മാത്യു സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയതായാണ് പാർട്ടികേന്ദ്രങ്ങൾ അറിയിച്ചത്. കമ്മിറ്റിയിൽ തുടരുന്നില്ലെന്ന് ജെയിംസ് അറിയിച്ചതായി വാർത്താസമ്മേളനത്തിൽ കോടിയേരിയും പറഞ്ഞു. അറുപത് പിന്നിട്ടാൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയെന്ന സ്വയംപ്രഖ്യാപിത നിലപാടാണ് ജെയിംസിനെന്ന് സൂചനയുണ്ട്.
വി.എൻ. വാസവനും സജി ചെറിയാനും മുഹമ്മദ് റിയാസും ഉൾപ്പെട്ടതോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അഞ്ച്
മന്ത്രിമാരായി. കെ.എൻ. ബാലഗോപാലും പി. രാജീവുമാണ് മറ്റു രണ്ടുപേർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പുത്തലത്ത് ദിനേശനും സെക്രട്ടേറിയറ്റിലെത്തി.
വനിതകൾ: കമ്മിറ്റിയിൽ 13,
സെക്രട്ടേറിയറ്റിൽ ഒന്ന്
പുതിയ കമ്മിറ്റിയിൽ 13 വനിതകളാണ്. എന്നാൽ സെക്രട്ടേറിയറ്റിൽ വനിതാപ്രാതിനിദ്ധ്യം പി.കെ. ശ്രീമതിയിലൊതുങ്ങി. ദളിത് പ്രാതിനിദ്ധ്യം അഞ്ചായി. സെക്രട്ടേറിയറ്റിൽ ദളിത് പ്രാതിനിദ്ധ്യമുയർത്താൻ പി.കെ. ബിജുവിനെയും ഉൾപ്പെടുത്തി.
പുതുമുഖങ്ങൾ
സംസ്ഥാന കമ്മിറ്റി: എം.എം. വറുഗീസ്, എ.വി.റസ്സൽ, ഇ.എൻ.സുരേഷ് ബാബു, സി.വി.വറുഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ.എ.റഹിം, വി.പി.സാനു, ഡോ.കെ.എൻ.ഗണേശ്, കെ.എസ്.സലീഖ, കെ.കെ.ലതിക, പി. ശശി, കെ.അനിൽകുമാർ, വി.ജോയി, ഒ.ആർ.കേളു, ചിന്ത ജെറോം.
സെക്രട്ടേറിയറ്റ്: കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |