തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ കനത്ത തോൽവി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരവെ,
മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കി മുതിർന്ന സി.പി.എം നേതാക്കൾ രംഗത്ത്.
മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് മുൻ പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുണ്ട്. തൃക്കാക്കര യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കിയ മണ്ഡലമാണ് . ഒരു മാസത്തെ പ്രചാരണം കൊണ്ടൊന്നും അത് മാറ്റാനാവില്ല.എന്നാൽ എൽ.ഡി.എഫിന് കൂറെക്കൂടി വോട്ടുകൾ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്വന്റി 20യുടെയും ബി.ജെ.പിയുടെയും വോട്ടു ലഭിച്ചത് കോൺഗ്രസിനാണ്..ട്വന്റി 20യുടെ 15,000 ത്തോളം വോട്ടുകളാണ് കോൺഗ്രസിന് കിട്ടിയത്. തിരഞ്ഞെടുപ്പിൽ സിൽവർ ലൈൻ ഒരു തരത്തിലുംഎൽ.ഡി.എഫിന് തിരിച്ചടിയായില്ലെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മാദ്ധ്യമങ്ങളോട് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ മറുപടി. തൃക്കാക്കരയിൽ സംഭവിച്ചത് അപ്രതീക്ഷിത പരാജയമാണ്. എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റി. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന വിധത്തിലാണ് ചിലർ അഭിപ്രായ പ്രകടനം നടത്തിയത്. തോൽവി സംഭവിച്ചത് എങ്ങനെയെന്ന് വിശദമായി പരിശോധിക്കും. തോൽവിയിൽ നിന്ന് പാഠം പഠിക്കാനുണ്ടെങ്കിൽ പഠിക്കും. ഭാവി കേരളത്തിന്റെ ആസ്തിയാണ് സിൽവർ ലൈൻ. ജനങ്ങളുടെ ആശങ്ക പരിഹരിച്ചും ,പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തു സൂക്ഷിച്ചും മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |