തിരുവനന്തപുരം: ലഹരി ഉപയോഗം, സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറൽ തുടങ്ങി തലസ്ഥാന ജില്ലയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ട പോക്ക് പ്രതിരോധത്തിലാക്കിയതോടെ കടുത്ത നടപടിയിലേക്ക് കടന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. സി.പി.എം നേമം ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ജെ.ജെ. അഭിജിത്തിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി പദവികളിൽ നിന്ന് നീക്കിയാൽ മതിയെന്ന നേമം ഏരിയാകമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെയും സെക്രട്ടറി ഗോകുൽ ഗോപിനാഥിനെയും സ്ഥാനത്ത് നിന്ന് നീക്കി. താത്കാലിക ചുമതല ജില്ലാ വൈസ് പ്രസിഡന്റ് അനന്തുവിനും ജോയിന്റ് സെക്രട്ടറി ശില്പയ്ക്കും കൈമാറി. പുതിയ ഭാരവാഹികളെ അടുത്ത ദിവസം പ്രത്യേക കൺവെൻഷൻ വിളിച്ച് തിരഞ്ഞെടുക്കും.
അഭിജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഗൗരവമുൾക്കൊണ്ടുള്ള നടപടിയല്ല ഏരിയാകമ്മിറ്റിയുടേതെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. സി.പി.എം ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ പിൻബലം എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അഭിജിത്തിനുണ്ടെന്ന ആരോപണം പാർട്ടിയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കെയാണ് കടുത്ത നടപടിയിയെന്നത് ശ്രദ്ധേയം.
ലഹരി ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ മദ്യപിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് അഭിജിത്തിനെ ഡി.വൈ.എഫ്.ഐയിൽ നിന്ന് കഴിഞ്ഞ ദിവസം നീക്കിയത്. സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നതടക്കം ആരോപണങ്ങളും ഉയർന്നതോടെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റി അടിയന്തരമായി വിഷയം ചർച്ച ചെയ്യുകയായിരുന്നു.
മദ്യപിച്ച് ഗവ. സംസ്കൃത കോളേജിന് മുന്നിൽ നൃത്തം ചെയ്തതാണ് ഗോകുൽ ഗോപിനാഥിനെ കുടുക്കിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ ഗുരുതരമായ ആരോപണം സംഘടനയ്ക്കകത്തുമുണ്ട്. ഗോകുലിനെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. ജോബിൻ ജോസിനോട് കാട്ടാക്കട ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വിശദീകരണവും തേടി.
എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ട പോക്ക് ചർച്ചയായതോടെ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഫ്രാക്ഷൻ യോഗം വിളിച്ചുചേർത്ത് കർശനനടപടിക്ക് നിർദ്ദേശിച്ചു.
ആനാവൂർ നിർദ്ദേശിച്ചു,
പ്രായം കുറച്ചുപറഞ്ഞു
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞതനുസരിച്ച് എസ്.എഫ്.ഐ നേതാവാകാൻ പ്രായം കുറച്ചു പറഞ്ഞെന്ന് അഭിജിത്തിന്റേതായി ശബ്ദരേഖ പുറത്തുവന്നത് പാർട്ടിക്ക് മറ്റൊരു നാണക്കേടായി.
"പ്രായം കുറച്ചുപറഞ്ഞ് ജില്ലാ സെക്രട്ടറിയായി. അങ്ങനെ പറയാനുപദേശിച്ചത് നാഗപ്പൻ സഖാവാണ്. ആര് ചോദിച്ചാലും 26 ആയെന്ന് പറയാൻ സഖാവ് പറഞ്ഞു. 26 വയസ്സ് വരെയേ എസ്.എഫ്.ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 വയസ്സായി. 1992ലാണ് ജനിച്ചത്. പഴയതുപോലെ സംഘടനയിൽ വെട്ടിക്കളിക്കാനാരുമില്ല"- ശബ്ദരേഖയിൽ പറയുന്നു.
പ്രായം കുറച്ചു കാണിക്കാൻ താനാരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തെറ്റിനെതിരെ ഉൾപ്പാർട്ടി
സമരം: പി.ജയരാജൻ
കണ്ണൂർ: ഇ. പി. ജയരാജനെതിരെ വ്യക്തിപരമായ ആക്ഷേപമല്ല, തെറ്റായ പ്രവണതകളുണ്ടാകുമ്പോൾ അത് ചർച്ചചെയ്യുന്ന കാര്യമാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലെ തിരുത്തൽ രേഖാ ചർച്ചയിൽ ഉണ്ടായതെന്ന് പി.ജയരാജൻ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ പി. ജയരാജൻ റിസോർട്ട് ആരോപണം ഉന്നയിച്ചതായി വന്ന വാർത്തയോടായിരുന്നു പ്രതികരണം.
ക്രൂരമായി ശാരീരികാക്രമണത്തിന് വിധേയനായ വ്യക്തിയാണ് ഇ.പി. ജയരാജൻ. സമുന്നത നേതാവുമാണ്. തെറ്റായ പ്രവണതകൾ ഉണ്ടാകുമ്പോൾ അതിനെതിരെ ഉൾപ്പാർട്ടി സമരം സി.പി.എമ്മിലുണ്ടാകും. പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിൽ അതാണ് ചെയ്യുന്നതെന്നും കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പി.ജയരാജൻ പറഞ്ഞു. സമൂഹത്തിൽ വളർന്നുവരുന്ന ജീർണതകൾ വിപ്ലവപാർട്ടിയിലും കടന്നുകൂടും. അതു കൊണ്ടു തന്നെ പാർട്ടിയിൽ ആത്മശുദ്ധി നിലനിറുത്താൻ നല്ല ഇടപെടൽ ബ്രാഞ്ചു തലം മുതലേ വേണം.
പാൽ ചുരത്തുന്ന അകിടിൽ നിന്ന് ചോരകുടിക്കാനാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ എത്രയോ ആളുകൾ സംസാരിച്ചിട്ടുണ്ട്. അതൊന്നും പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടി പല സ്ഥാപനങ്ങൾ നടത്തുന്നില്ലേ എന്ന ചോദ്യത്തിന് എനിക്കറിയില്ല, എന്നോട് ചോദിച്ചിട്ട് കാര്യമില്ല എന്നായിരുന്നു മറുപടി. ഇ.പി.ജയരാജൻ റിസോർട്ട് നടത്തുന്നോയെന്നും ശ്രദ്ധിച്ചിട്ടില്ല.
പി. ജയരാജന്റെ 'മധുര പ്രതികാരം'
കണ്ണൂർ: തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം തുടർന്ന ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ 'മധുരപ്രതികാര'മായി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ നടത്തിയ റിസോർട്ട് ആരോപണം. പാർട്ടിയെയും നേതൃത്വത്തെയും വെട്ടിലാക്കിയ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ആരോപണം കണ്ണൂരിൽ സംഘടനാതലത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ പി. ജയരാജന്റെ പേരുണ്ടാകുമെന്ന് ഉറപ്പിച്ച അണികളെ ഞെട്ടിച്ച് സംസ്ഥാന നേതൃത്വം തഴഞ്ഞതിനുപിന്നിൽ ഇ.പി. ജയരാജന്റെ അദൃശ്യ ഇടപെടലുണ്ടായെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ സംശയിച്ചിരുന്നു. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ പി. ജയരാജനും സീറ്റ് വേണ്ടെന്ന നിലപാട് ഇ.പി. സ്വീകരിച്ചുവെന്നും ആക്ഷേപമുയർന്നിരുന്നു.
ജില്ലാസെക്രട്ടറി സ്ഥാനം രാജിവച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരാടാനിറങ്ങിയപ്പോൾ, ജയരാജന് കണ്ണൂരിൽ സീറ്റ് നൽകാതെ കോഴിക്കോട്ടെ വടകരയാണ് നൽകിയത്. സത്സംഗ് ഫൗണ്ടേഷൻ അദ്ധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ സി.പി.എം- ആർ.എസ്.എസ് ചർച്ച നടത്തിയിരുന്നെന്ന് സ്ഥിരീകരിച്ചും ചർച്ച നടത്തിയില്ലെന്ന എം.വി. ഗോവിന്ദന്റെ നിലപാട് തള്ളിയും പി. ജയരാജൻ രംഗത്തുവന്നതും പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
പി.ജെ ആർമി സൈബർ കൂട്ടായ്മയുടെ നിലപാടുകളും പലപ്പോഴും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഗ്രൂപ്പിന്റെ പല പോസ്റ്റുകളും വ്യക്തിപൂജ എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. മഹാഭാരത യുദ്ധരംഗത്തെ കൃഷ്ണാർജ്ജുനന്മാരായി പിണറായിയെയും പി. ജയരാജനെയും ചിത്രീകരിച്ചും ജയരാജൻ അടുത്ത ആഭ്യന്തര മന്ത്രിയെന്ന് ഉറപ്പിച്ചും ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതും വിവാദമായിരുന്നു. പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഇ.പി. ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾക്കുണ്ടായിരുന്നു.
സമൂഹത്തിലെ ജീർണതകൾ പാർട്ടിയെ
ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം: എ. വിജയരാഘവൻ
മലപ്പുറം: പൊതുസമൂഹത്തിലെ ജീർണതകൾ പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സി.പി.എം പി.ബി അംഗം എ.വിജയരാഘവൻ മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടി അംഗങ്ങൾക്ക് മികവാർന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം. അതെല്ലാം കാത്തു സൂക്ഷിച്ച് മുന്നോട്ടുപോവണം. ഇതിന് കോട്ടം തട്ടിയാൽ ചൂണ്ടിക്കാട്ടുന്നതും തിരുത്തി മുന്നോട്ടുപോകുന്നതുമാണ് പാർട്ടിയുടെ രീതി. ഇത്തരം തിരുത്തൽ നിർദ്ദേശങ്ങൾ എല്ലാക്കാലത്തും പാർട്ടി നൽകാറുണ്ട്. തെറ്റ് തിരുത്തൽ പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തുമ്പോൾ പരിശോധന സമ്പ്രദായം കൂടും. ഉയർന്ന കമ്മിറ്റികളിൽ കൃത്യമായ പരിശോധനകൾ ഉണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.
റിസോർട്ട്: സി.പി.എം നേതൃത്വം കണ്ണടച്ചു
കണ്ണൂർ: ഇ.പി. ജയരാജനെ പ്രതിക്കൂട്ടിലാക്കിയ റിസോർട്ട് വിവാദം നേരത്തെ തന്നെ പാർട്ടിയിൽ ശക്തമായിരുന്നെങ്കിലും നേതൃത്വം മൗനം പാലിച്ചു. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി ആയുർവേദ റിസോർട്ടിന് അനുമതി നേടിയെന്ന് അന്നേ ആരോപണമുയർന്നിരുന്നു. ഇതിനു തൊട്ടടുത്താണ് പ്രവാസി വ്യവസായിയായിരുന്ന സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്റർ. ആന്തൂർ നഗരസഭ കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് സാജൻ ആത്മഹത്യ ചെയ്തു. വിവാദമായതോടെയാണ് നഗരസഭ അനുമതി നൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയായിരുന്നു അന്ന് മുനിസിപ്പൽ ചെയർമാൻ. ഇ.പിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിസോർട്ടിൽ കൺവെൻഷൻ സെന്റർ നിർമ്മിക്കാനും പദ്ധതിയുണ്ടായിരുന്നു.
മൂന്ന് വർഷം മുൻപ് റിസോർട്ട് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ എക്സിക്യുട്ടീവ് അംഗം മമ്പറം ദിവാകരൻ ഉൾപ്പടെ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |