തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്കൂൾ,കോളേജ് അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 29ന് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിൽ ഉരുണ്ടുകളിച്ച് സർക്കാർ.
ഇതുസംബന്ധിച്ച ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചപ്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാൻ പോലും സർക്കാരിന്റെയും ബോർഡുകളുടെയും അഭിഭാഷകർ തയാറായില്ല. പകരം,കൂടുതൽ സമയം തേടുകയായിരുന്നു. തുടർന്ന്, മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ കർശന നിർദ്ദേശം നൽകി.
ദേവസ്വം, പട്ടിക വിഭാഗ- പിന്നാക്ക ക്ഷേമ മന്ത്രിയായിരിക്കെ കെ.രാധാകൃഷ്ണൻ അഞ്ച് ദേവസ്വം ബോർഡുകളുടെയും,ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെയും മേധാവികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചരിത്ര പ്രധാനമായ ഈ ഉത്തരവിറക്കിയത്. പിന്നാക്ക-പട്ടിക വിഭാഗക്കാർക്ക് നിയമനങ്ങളിൽ 5 ശതമാനം പ്രാതിനിദ്ധ്യം പോലും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജിനേഷ് ജോഷി എന്ന ഉദ്യോഗാർത്ഥി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ മാസം ഒടുവിൽ പരിഗണിച്ചപ്പോൾ,ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെന്നും,സർക്കാരിന്റെ സംവരണ ഉത്തരവ് ബാധകമല്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകന്റെ വാദം. സർക്കാർ അഭിഭാഷകൻ മൗനം പാലിച്ചു.സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് റഹ്മാൻ, ബോർഡിന്റെ സത്യവാങ്മൂലം തേടി. അന്ന് വൈകിട്ട് സെക്രട്ടറി തിരക്കിട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലും നിലപാട് ആവർത്തിച്ചു. അന്നുതന്നെ, കള്ളക്കളി തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളകൗമുദി അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ,സർക്കാർ ഉത്തരവ് നടപ്പാക്കുമെന്നും,ബോർഡിന്റെ തെറ്റായ നിലപാട് തിരുത്തി നൽകുമെന്നുമായിരുന്നു മറുപടി.
മന്ത്രി മാറിയെന്ന വിചിത്ര ന്യായം
വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ മാറി വി.എൻ. വാസവൻ പുതിയ മന്ത്രിയായ സാഹചര്യത്തിൽസർക്കാർ നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്ന വിചിത്ര ന്യായമാണ് സർക്കാരിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. മന്ത്രി മാറിയതുകൊണ്ട് സർക്കാരിന്റെ
നയത്തിലും ഉത്തരവിലും എങ്ങനെ മാറ്റം വരുമെന്ന് വ്യക്തമാക്കാനും തയാറായില്ല.
പി.എസ്.സി മോഡൽ
സംവരണം എല്ലാവർക്കും
പിന്നാക്ക-പട്ടിക വിഭാഗക്കാരും ന്യൂനപക്ഷ വിഭാഗങ്ങളും ഉൾപ്പെടെ എല്ലാ സംവരണ
ജനവിഭാഗങ്ങൾക്കും പി.എസ്.സിയിൽ നിലവിലുള്ള മാതൃകയിൽ സംവരണം
നടപ്പാക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ ദേവസ്വം ബോർഡുകൾക്കും ഇത്
ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.
പിന്നിൽ സവർണ ലോബി
ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ഏഴ് കോളേജുകളിലും,20 ഹയർ സെക്കൻഡറി
സ്കൂളുകളിലും നിലവിലുളള അദ്ധ്യാപകരിലും ജീവനക്കാരിലും 95 ശതമാനവും
മുന്നാക്ക വിഭാഗക്കാരാണ്. പട്ടിക വിഭാഗക്കാർ നാമമാത്രവും.നിയമനങ്ങളിലെ കുത്തക
തുടരാനുള്ള സവർണ ലോബിയുടെ തന്ത്രമാണ് സംവരണ അട്ടിമറിക്ക് പിന്നിലെന്നാണ്
ആക്ഷേപം.പിന്നാക്ക-പട്ടിക വിഭാഗ അവഗണന തിരുത്തുമെന്ന് പറയുന്ന സർക്കാരിന്റെയും
പുതിയ മന്ത്രിയുടെയും നിലപാടാവും ഇനി നിർണായകം.
ഗുരുദേവ ജയന്തി: ലോകമെങ്ങും ഒരുക്കങ്ങളായി
ശിവഗിരി : ആഗസ്റ്റ് 20 ലെ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തിന് ലോകം തയ്യാറെടുത്തു തുടങ്ങി. ഗുരുദേവന്റെ അവതാരത്താൽ പുണ്യം നിറഞ്ഞ ചെമ്പഴന്തിയിലും മഹാസമാധി പീഠം കുടികൊള്ളുന്ന ശിവഗിരിയിലും ജയന്തി ആഘോഷ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജയന്തിയാഘോഷ കമ്മിറ്റി രൂപീകരണ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖരും ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും യോഗങ്ങളിൽ പങ്കെടുക്കുകയുണ്ടായി. സമ്മേളനങ്ങളും ഘോഷയാത്രകളും ചെമ്പഴന്തിയിലും ശിവഗിരിയിലും നാടാകെയും ഉണ്ടാകും.
സംസ്ഥാനത്തൊട്ടാകെയും ചെന്നൈ, കർണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ജയന്തി ആഘോഷങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങളായി. ജയന്തി, സമാധി കാലയളവിൽ ധർമ്മപ്രചാരണത്തോടൊപ്പം ഗുരുദേവ ഭക്തർ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് ശിവഗിരി മഠം ഗുരുദേവ പ്രസ്ഥാനങ്ങളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ജയന്തി ആഘോഷക്കാലത്തെ വരവേറ്റുകൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഏറെ പ്രാധാന്യം നൽകണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |