ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി പിടിയിൽ. കെ.എസ്.യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. ഇന്നലെ കീഴടങ്ങാൻ സന്നദ്ധനാണെന്ന് അറിയിച്ചതിനെ തുർന്ന് പൊലീസ് ഇടുക്കി മുരിക്കാശേരിയ്ക്കടുത്ത് പടമുഖത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെ.എസ്.യു ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജസിൻ ജോയി എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. ഒളിവിലുള്ള യൂത്ത് കോൺഗ്രസ് നേതാവായ സോയിമോൻ സണ്ണിയെയാണ് ഇനി പിടികൂടാനുള്ളത്. 1, 2, 3, 5 പ്രതികളുടെ കസ്റ്റഡി അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വീണ്ടും തെളിവെടുപ്പ് നടത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |