തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കിംഗ് സംവിധാനത്തിൽ ഏതെങ്കിലും ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാത്തവർ ഇല്ലാതായി. ഇതോടെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ എല്ലാ ബാങ്കുകളും സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകളുടെ വ്യാപ്തി വർദ്ധിക്കുമ്പോഴേ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനത്തിന്റെ പൂർണ്ണപ്രയോജനവും ലക്ഷ്യവും പൂർത്തിയാവുകയുള്ളൂവെന്ന് ഈ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബാങ്കിംഗ് മേഖല വികസിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രതപുലർത്തണം. പൊലീസിനൊപ്പം ബാങ്ക് അധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. 'ബാങ്കിംഗ് ഇനി വിരൽത്തുമ്പിൽ" എന്ന ലഘുലേഖയും ചടങ്ങിൽ പ്രകാശനം ചെയ്തു. 'ഒരു കുടുംബത്തിൽ ഒരു ബാങ്ക് അക്കൗണ്ട്" എന്ന ലക്ഷ്യം നേടി രാജ്യത്തെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനമെന്ന നേട്ടം 2014ൽ കേരളം സ്വന്തമാക്കിയിരുന്നു.
ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റിസർവ് ബാങ്ക് റീജിയണൽ ഡയറക്ടർ തോമസ് മാത്യു, നബാർഡ് ചീഫ് ജനറൽ മാനേജർ ജി. ഗോപകുമാരൻ നായർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് ജനറൽമാനേജർ വെങ്കിട്ടരമണഭായ് തുടങ്ങിയവർ പങ്കെടുത്തു.
കനറാ ബാങ്ക് സംസ്ഥാന മേധാവിയും എസ്.എൽ.ബി.സി കൺവീനറുമായ എസ്. പ്രേംകുമാർ, റിസർവ് ബാങ്ക് ജനറൽമാനേജർ സെട്രിക് ലോറൻസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 14ജില്ലകളിലെയും ലീഡ് ബാങ്ക് മാനേജർമാരും ആദരം ഏറ്റുവാങ്ങി.
കെ-ഫോൺ സൗജന്യ ഹോട്ട്സ്പോട്ട്
ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ കുറഞ്ഞനിരക്കിലോ സൗജന്യമായോ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കെ-ഫോൺ ആവിഷ്‌ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 90ശതമാനവും പൂർത്തിയായ നെറ്റ് വർക്കിൽ സർക്കാർ ഓഫീസുകളെയും ബന്ധിപ്പിക്കുന്നതോടൊപ്പം 2,000ത്തിലധികം പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്‌പോട്ട് ഒരുക്കും.
ഡിജിറ്റൽ ബാങ്കിംഗ്
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യു.പി.ഐ, ക്യു.ആർ കോഡ്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഡിജിറ്റൽ അധിഷ്ഠിത ബാങ്കിംഗ് സേവനരീതിയിൽ പണം അയയ്ക്കലും സ്വീകരിക്കലും.
തട്ടിപ്പിന് ഇരയാകാതിരിക്കാൻ
ഓൺലൈൻ ഇടപാടുകളിൽ അക്കൗണ്ട് വിവരങ്ങൾ, പിൻ നമ്പർ, ഒ.ടി.പി, മറ്റ് വിവരങ്ങൾ തുടങ്ങിയവ മറ്റാർക്കും വെളിപ്പെടുത്തരുത്. വെരിഫിക്കേഷനായി ബാങ്കിൽ നിന്ന് വിളിക്കുന്നു എന്നറിയിച്ചാലും ഇക്കാര്യങ്ങൾ വെളിപ്പെടുത്തരുത്. ബാങ്ക് അധികൃതർ ഒരിക്കലും ഇത്തരം വിവരങ്ങൾ ചോദിക്കില്ല. മറ്റൊരാൾക്ക് കൈവശപ്പെടുത്താവുന്നവിധം പിൻ നമ്പർ ഉൾപ്പെടെയുള്ളവ ഡെബിറ്റ് കാർഡുകളിലും മറ്റും എഴുതി വയ്ക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |