കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ ദിലീപിന് കൈമാറിയ 'വി.ഐ.പി'യുടെ ശബ്ദസാമ്പിളുകൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു. ദിലീപിന്റെ അടുപ്പക്കാരായ മൂന്നുപേർ സംശയമുനയിൽ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഒരാളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ശബ്ദസാമ്പിളുകൾ കേട്ട് സംവിധായകൻ ബാലചന്ദ്രകുമാർ ഇക്കാര്യം ഉറപ്പിക്കണം. ഇതുമാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലെ ഒരെയൊരു കടമ്പ. ശബ്ദസാമ്പിളുകൾ ഇന്നോ നാളെയോ ബാലചന്ദ്രകുമാറിനെ കേൾപ്പിക്കും. മൂന്നുപേരെയും ബാലചന്ദ്രകുമാറിന്റെ മുന്നിലെക്കെത്തിച്ചേക്കാനും സാദ്ധ്യതയുണ്ട്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ കേസന്വേഷണത്തിൽ വഴിത്തിരിവാകുന്ന വി.ഐ.പി ഇരുട്ടിൽനിന്ന് വെളിച്ചത്തുവരും.
അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആറാംപ്രതിയാണ് വി.ഐ.പി. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തദിവസം കോടതിയിൽ സമർപ്പിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു. ഇരുപതിനാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹ്ബൂബാണ് വി.ഐ.പിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ബാലചന്ദ്രകുമാർ ഇക്കാര്യം ശരിവച്ചിട്ടില്ല. സംശയിക്കുന്നയാളെ ഉടൻ ചോദ്യംചെയ്യാനും സാദ്ധ്യതയുണ്ട്. 2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാൾ എത്തുകയും ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കൈമാറുകയും ചെയ്തുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. കോട്ടയം സ്വദേശിയെ ദിലീപ് ഇങ്ങനെയാണ് വിളിക്കുന്നത്. എന്നാൽ വി.ഐ.പി താനല്ലെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പറഞ്ഞ് മെഹ്ബൂബ് രംഗത്തുവന്നു. ഒരിക്കൽ മാത്രമേ ദിലീപിന്റെ വീട്ടിൽ പോയിട്ടുള്ളൂ. അത് മൂന്നുകൊല്ലം മുമ്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. 'ദേ പുട്ടി'ന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും ഉണ്ടായിരുന്നു. ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് പോയത്. കേസുമായി ഒരു ബന്ധവുമില്ല.
അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിളിച്ചിട്ടില്ലെന്നും വ്യവസായി പറഞ്ഞു.
പൾസർ സുനി നടിയെ അക്രമിക്കുന്ന ദൃശ്യം കാണാൻ വി.ഐ.പി കൈമാറിയ പെൻഡ്രൈവ് ലാപ്ടോപ്പിൽ ഘടിപ്പിച്ചശേഷം ദിലീപ് തന്നെ ക്ഷണിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വി.ഐ.പിയെപ്പോലെയായിരുന്നു പെൻഡ്രൈവുമായി എത്തിയ ആളുടെ പെരുമാറ്റം. അന്നൊരു തവണമാത്രമേ ഇദ്ദേഹത്തെ താൻ കണ്ടിട്ടുള്ളു. ദിലീപിനെ അറസ്റ്റുചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിലിരുന്ന് ചീത്ത പറഞ്ഞാൽ മാത്രമേ തനിക്ക് സമാധാനം ലഭിക്കൂവെന്ന് വി.ഐ.പി പറഞ്ഞതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിരുന്നു.
ആറിൽനിന്ന് ഒന്നിലേക്ക്
ആറ് ചിത്രങ്ങളാണ് അന്വേഷണസംഘം ബാലചന്ദ്രകുമാറിനെ കാണിച്ചത്. ഇതിൽ മൂന്നെണ്ണം സംശയം തോന്നി മാറ്റിവച്ചു. ഇതിലൊന്നിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംശയിക്കുന്ന മൂന്നുപേരൂടെ ശബ്ദസാമ്പിളുകളാണ് അന്വേഷണസംഘം ശേഖരിച്ചിട്ടുള്ളത്. ബാലചന്ദ്രകുമാറിൽനിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കും. ഇതിയായി പൊലീസ് ഉടനെ തിരുവനന്തപുരത്തെത്തും.
ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന
കേസിലെ വി.ഐ.പി താനല്ല
പ്രവാസി വ്യവസായിയുടെ വിശദീകരണം
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വി.ഐ.പി. താനല്ലെന്ന് കോട്ടയം താഴത്തങ്ങാടി സ്വദേശിയും ഹോട്ടൽ ഉടമയും പ്രവാസി വ്യവസായിയുമായ മെഹബൂബ് അബ്ദുള്ള.
'ദേ പുട്ട് 'കടയുടെ ഖത്തർ ശാഖ തുറക്കുന്നതിന് ക്ഷണിക്കാൻ മൂന്ന് വർഷം മുമ്പ് ദിലീപിന്റെ വീട്ടിൽ പോയിരുന്നു. ഹോട്ടൽ പാർട്ണറായതിനാൽ ബിസിനസ് കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല. ദീലീപിന്റെ അനിയനുമായോ, അളിയനുമായോ പരിചയമില്ല. ദിലീപിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ അന്വേഷിക്കട്ടെ. പൊലീസ് ഉദ്യോഗസ്ഥർ ആരും കേസുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ല. വിളിച്ചാൽ സഹകരിക്കും. നുണ പരിശോധനയ്ക്ക് വരെ തയ്യാറാണ്.
താനുമായി ചേർത്ത് കഥകൾ പ്രചരിപ്പിക്കുന്നതായി സൃഹൃത്തുക്കൾ പറഞ്ഞിനെത്തുടർന്നാണ് വിശദീകരണം നൽകുന്നത്. മന്ത്രിമാരുമായി അടുപ്പമില്ല. ഗൾഫിൽ ഉൾപ്പെടെ മൂന്ന് പതിറ്റാണ്ടിലേറെയായി ഹോട്ടൽ ബിസിനസ് നടത്തുന്നുണ്ട്. ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്. ദിലീപിനെ കാണാൻ ചെന്നപ്പോൾ കാവ്യയും അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണോ കാണാൻ പോയതെന്ന് ഓർമ്മയില്ലെന്നും മെഹബൂബ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |