കണ്ടെടുത്തത് കൊക്കെയിൻ
കൊച്ചി: ഓറഞ്ച് പെട്ടിയിലെ മയക്കുമരുന്നു കടത്തിന് പിന്നാലെ ആപ്പിൾ പെട്ടികളിൽ 502 കോടിയുടെ കൊക്കെയിൻ ഇറക്കിയതിന് കാലടി യമ്മിറ്റോ ഫുഡ്സ് എം.ഡി വിജിൻ വർഗീസ് വീണ്ടും മുംബയിൽ അറസ്റ്റിലായി. രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തു കേസിൽ 1476 കോടിയുടെ 198 കിലോ മെത്താംഫെറ്റമിനും 9 കിലോ കൊക്കെയിനും ഓറഞ്ചുപെട്ടികളിൽ കണ്ടെത്തിയതോടെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) കസ്റ്റഡിയിലായ ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്ച മുംബയ് വാഷിയിലെ ശീതീകരിച്ച ഗോഡൗണിൽ നിന്ന് ഓറഞ്ചുപെട്ടികളുമായി പോയ ട്രക്ക് തടഞ്ഞാണ് ഡി.ആർ.ഐ മയക്കുമരുന്ന് പിടിച്ചത്. തുടർന്ന് ഗോഡൗണിലെ പരിശോധനയിലാണ് ഗ്രീൻ ആപ്പിൾ പെട്ടികളിൽ 50.1 കിലോ കൊക്കെയിൻ കണ്ടെത്തിയത്. മറ്റു ഗോഡൗണുകളിലെ ചരക്കുകളും പരിശോധിക്കുന്നുണ്ട്.
കാലടി മഞ്ഞപ്ര അമലപുരം സ്വദേശിയായ വിജിൻ വർഗീസ് എം.ഡിയും അനുജൻ ജിബിൻ വർഗീസ് ഡയറക്ടറുമായി 2018ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് യമ്മിറ്റോ ഫുഡ്സ്. മലപ്പുറം തച്ചംപറമ്പിൽ മൻസൂറിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിലുള്ള മോർ ഫ്രഷ് എക്സ്പോർട്ട്സ് കമ്പനിയിൽ നിന്നാണ് യമ്മിറ്റോ പഴങ്ങൾ ഇറക്കുമതി ചെയ്തത്. ദരിദ്ര കുടുംബാംഗമായ വിജിന് ഇത്ര വലിയ ബിസിനസ് ചെയ്യാൻ ശേഷിയില്ലെന്നും മൻസൂറിന്റെ ആസൂത്രണത്തിൽ മയക്കുമരുന്നു മാഫിയ പിന്നിലുണ്ടെന്നുമാണ് കരുതുന്നത്. രണ്ടാഴ്ച മുമ്പ് നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ മൻസൂറിനെ തിരികെ കൊണ്ടുവരാൻ ഡി.ആർ.ഐ ഇന്റർപോളിന്റെ സഹായം തേടി.
വിജിൻ ആദ്യം അറസ്റ്റിലായതിനെ തുടർന്ന് കാലടിയിലെ യമ്മിറ്റോയുടെ ഓഫീസിലും ഗോഡൗണിലും വാടകയ്ക്കെടുത്ത രണ്ട് ശീതിീകരിച്ച ഗോഡൗണിലും എക്സൈസ് പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയില്ല. മോർ ഫ്രഷ് എക്സ്പോർട്ട്സ് കമ്പനി ചരക്കുകൾ എത്തിച്ച കേരളത്തിലെ രണ്ട് വ്യാപാരികളും നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |