കൊച്ചി: ഐസ് മെത്ത് എന്ന് വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മർച്ചന്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസിന്റെ പിടിയിലായി."മഞ്ഞുമ്മൽ മച്ചാൻ" എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26 ), ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
പിടിയിലായവരിൽ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. രാജസ്ഥാനിൽ മർച്ചന്റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പിൽ നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും, മൂന്നുകിലോ കഞ്ചാവും, 18 മയക്കുമരുന്നു ഗുളികകളുമായി ഇരുവരെയും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ "മഞ്ഞുമ്മൽ മച്ചാൻ" എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ അസി. എക്സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ ഫോൺകോൾ വിവരങ്ങളും, സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.
അർദ്ധരാത്രിയോടെ മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്ക് മരുന്ന് ഇവർ കൈമാറിയിരുന്നത്. പതിവ് പോലെ പുലർച്ചെ മയക്കു മരുന്ന് കൈമാറാൻ എത്തിയ ഇരുവരും, എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഷബിൻ ഷാജി കൈയിൽ ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടൽ മൂലം വിജയിച്ചില്ല. ഷബിനും, അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിലെ മുൻ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്.
വരാപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി അജിത്ത്കുമാർ, വരാപ്പുഴ റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.യു ഋഷികേശൻ, പ്രിവന്റീവ് ഓഫീസർ അനീഷ് കെ ജോസഫ്, സി.ഇ.ഒ മാരായ അനൂപ് എസ്, സമൽദേവ്, വനിതാ സി.ഇ.ഒ തസിയ കെ എം എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |