കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽനിന്നും അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി. അൻവറിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. പരാതി പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകനാണ് പരാതി നൽകിയത്.
ആലുവ മലക്കപ്പടിയിലുള്ള റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയ കേസിലാണ് കോടതി ഇടപെടൽ. ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കേസ് എടുത്തത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
2018ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. റിസോർട്ടിൽ ലൈസൻസ് ഇല്ലാതെ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. റിസോർട്ട് ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായിരുന്നില്ല. ഇതിനെതിരെ വിവരാവകാശ പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്താലാണ് അൻവറിനെ കേസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |