
തിരുവനന്തപുരം: ബിരുദം സൗജന്യ വിദ്യാഭ്യാസമാക്കി ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന മൂന്നു ലക്ഷത്തോളം കുട്ടികൾക്ക് ഗുണകരമാവും. വരുമാനപരിധി പരിഗണിക്കാതെ എല്ലാവർക്കും ഫീസ് സൗജന്യം ലഭിക്കും. എയ്ഡഡ് കോളേജുകളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പൂർണമായി ഒഴിവാക്കും. എല്ലായിടത്തും ട്യൂഷൻ, പരീക്ഷാ ഫീസടക്കം സർക്കാർ വഹിക്കും. സ്വാശ്രയ കോളേജുകളിൽ സൗജന്യമില്ല. സർവകലാശാലകളിലെ നാലു വർഷ ബിരുദകോഴ്സുകളിലെ ഫീസ് സൗജന്യം യൂണിവേഴ്സിറ്റികൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു.
എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 1500 മുതൽ 3900 രൂപ വരെയാണ് വിവിധ കോഴ്സുകളുടെ ട്യൂഷൻ ഫീസ്. ഇതിനുപുറമെ ലാബ്, ലൈബ്രറി, മാഗസിൻ, ഹെൽത്ത്, കോഷൻ ഡെപ്പോസിറ്റടക്കം സ്പെഷ്യൽ ഫീസുകളുമുണ്ട്. ഇതും സർക്കാർ ഏറ്റെടുത്താൽ വലിയ തുക കോളേജുകൾക്ക് നൽകേണ്ടി വരും. നിലവിൽ എയ്ഡഡ് കോളേജുകളിലെ ഫീസ് ട്രഷറിയിലാണ് അടയ്ക്കുന്നത്. ഇതിൽ പകുതി സർക്കാരിനാണ്. ബാക്കിതുക വർഷത്തിലൊരിക്കൽ കോളേജുകൾക്ക് പിൻവലിക്കാം.
യൂണിവേഴ്സിറ്റികളിലെ നാലു വർഷ ബിരുദകോഴ്സുകൾക്ക് 30,000രൂപ വാർഷികഫീസുണ്ട്. ഇത് സർക്കാർ ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല. നാലുവർഷ കോഴ്സുകളുടെ പരീക്ഷാഫീസും കനത്തതാണ്. നിലവിൽ ഇ-ഗ്രാന്റ്സ് അടക്കം വിവിധ ഗ്രാന്റുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം അതേപടി തുടരേണ്ടിവരുമെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. പുറമെ 36കോടിയോളം രൂപ സ്കോളർഷിപ്പായും നൽകുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി, കേപ്പ്, എൽ.ബി.എസ് എന്നിവിടങ്ങളിലെ കുട്ടികൾക്കും സൗജന്യപഠനം ലഭ്യമാക്കും.
ആർട്സ് ആൻഡ് സയൻസ് മേഖലയിൽ 5ലക്ഷത്തോളം കുട്ടികളാണുള്ളത്. 66സർക്കാർ, 191എയ്ഡഡ് കോളേജുകളാണുള്ളത്. സർക്കാർ നിയന്ത്രിത കോളേജുകൾ 44ആണ്. ഇവിടെയെല്ലാം കൂടി മൂന്നുലക്ഷത്തോളം കുട്ടികളാണുള്ളത്. ഇക്കൊല്ലം നാലുവർഷബിരുദ പ്രവേശനം നേടിയത് 1.59ലക്ഷം കുട്ടികളാണ്. ആകെ 930കോളേജുകളാണുള്ളത്.
എയ്ഡഡിലെ
ട്യൂഷൻഫീസ്
ബി.എ, ബികോം--------1500
ബിഎസ്‌സി---------------1750-2175
ബിവോക്------------------1900
സുവോളജി---------------2150
മാത്തമാറ്റിക്സ്-------------1750
കെമിസ്ട്രി-----------------1850
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |