കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനിലെയും (കിറ്റ്‌കോ) ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെയും (ടി.സി.സി) വിരമിച്ച ജീവനക്കാർക്ക് ജനുവരിയിലെ ഉയർന്ന പി.എഫ് പെൻഷൻ നൽകിയതായി ഇ.പി.എഫ്.ഒ അധികൃതർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
സാങ്കേതികപ്പിഴവിലാണ് പെൻഷൻ മുടങ്ങിയതെന്നും ഹർജിക്കാർ ഉൾപ്പെടെ 2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവർക്ക് സുപ്രീംകോടതിയുടെ നവംബർ 4ലെ വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പി.എഫ് പെൻഷന് അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കൊച്ചി പ്രോവിഡന്റ് ഫണ്ട് റീജിയണൽ ഓഫീസിലെ കമ്മിഷണർ എസ്. അഴകിയ മണവാളൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജിക്കാർക്ക് ഫെബ്രുവരി 10,16 തീയതികളിലായി ഉയർന്ന പി.എഫ് പെൻഷൻ നൽകിയെന്ന വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജികൾ വിശദമായ വാദത്തിന് മാർച്ച് ഒന്നിലേക്ക് മാറ്റി.
കിറ്റ്‌കോയിലെയും ടി. സി. സിയിലെയും പെൻഷൻകാരുടെ ഹർജികൾ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
കിറ്റ്‌കോയിലെ വിരമിച്ച ജീവനക്കാർക്ക് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നൽകി വന്ന ഉയർന്ന പെൻഷൻ നോട്ടീസുപോലും നൽകാതെയാണ് നിഷേധിച്ചത്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നിഷേധിക്കാതിരിക്കാൻ കാരണം അറിയിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിലെ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് അസാധുവായെന്ന് ഇ.പി.എഫ്.ഒ
സുപ്രീംകോടതി വിധി വന്നതിനാൽ, ഹർജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അസാധുവായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് 2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർക്ക് മാത്രമാണ് അർഹത. ഓപ്ഷൻ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ വിരമിച്ചവർക്ക് അവസരം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട് 504 കേസുകൾ നിലവിലുണ്ട്. ഇതിൽ 380 കേസുകളും സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി. ഇവരുടെ കാര്യത്തിലാണ് പുന:പരിശോധന വേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |