തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനത്തിനിടെ, കേരള സർവകലാശാല അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ നടത്തുന്നു. പരീക്ഷകൾ 15,16 തീയതികളിലാണ് ആരംഭിക്കുന്നത്.
ഇപ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യത്തിന് ഭീഷണിയായതിനാൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം. പി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി. ഒഴിവാക്കാനാവില്ലെങ്കിൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നും ശശിതരൂർ ആവശ്യപ്പെട്ടു. കൊവിഡിന്റെ ആദ്യ തരംഗത്തിലും കേരള സർവകലാശാലയുടെ ബിരുദ പരീക്ഷകൾ ശശി തൂരൂരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ഇടപെട്ട് മാറ്റി വച്ചിരുന്നു.
അതേസമയം, ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണെന്നും സാഹചര്യം നോക്കിയേ പരീക്ഷ നടത്തൂ എന്നും വൈസ്ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ള പറഞ്ഞു.
കൊവിഡ് കാരണം സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായാണ് നടത്തിയത്. അതേസമയം, ഏപ്രിലിലെ പരീക്ഷകൾ കൊവിഡ് കാരണം നീണ്ടുപോവുകയായിരുന്നെന്ന് സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിക്കും
നാല് ലക്ഷം കുട്ടികൾ, 12,000 പരീക്ഷകൾ
നാല് ലക്ഷത്തോളം കുട്ടികളാണ് സർവകലാശാലയിലുള്ളത്. പ്രൈവറ്റ് പഠനത്തിനു മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. ഒരുവർഷം 12,000 പരീക്ഷ നടത്തണം. ഓൺലൈൻ പരീക്ഷയ്ക്കായാലും കുട്ടികളെ സെന്ററിൽ വരുത്തണം. എങ്കിൽ ഓഫ് ലൈനായി പരീക്ഷ നടത്തിക്കൂടേ എന്നാണ് സർവകലാശാലയുടെ ചോദ്യം.
കുട്ടികൾ യാത്രയ്ക്ക് ബുദ്ധിമുട്ടും
ലോക്ക്ഡൗണിൽ നിലച്ച പൊതുഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
അന്തർജില്ലാ യാത്രകൾക്കും അനുമതിയായിട്ടില്ല
"കൊവിഡ് തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് ഇനിയും ഒമ്പത് ദിവസമുണ്ടല്ലോ. മാറ്റണമെങ്കിൽ മാറ്റും. റിസൾട്ട് വൈകുന്നതിനാൽ ഭാവി അവതാളത്തിലാവുന്നതായി കുട്ടികൾ മന്ത്രിയെ പരാതി അറിയിച്ചിരുന്നു. അതിനാലാണ് പരീക്ഷ നിശ്ചയിച്ചത്. സാഹചര്യം നോക്കിയേ പരീക്ഷ നടത്തൂ. ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണ്. "
ഡോ. വി.പി.മഹാദേവൻപിള്ള
വൈസ് ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |