തൃശൂർ : എക്‌സൈസിൽ ചിലർ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും 7 സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിംഗ്ഔട്ട് പരേഡ് എക്‌സൈസ് അക്കാഡമി പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ആദിവാസി മേഖലയിലും ലഹരി വസ്തുക്കൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ 100 ആദിവാസി യുവതീയുവാക്കളെ എക്‌സൈസ് സിവിൽ ഓഫീസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു. മികച്ച ഷോട്ടിന് പത്തനംതിട്ട കോന്നി സ്വദേശി നെഹ്ല എം.മുഹമ്മദ്, മികച്ച ഇൻഡോർ ട്രെയിനി കൊയിലാണ്ടി സ്വദേശി അമൽഷാ കെ.പി, മികച്ച ഔട്ട്‌ഡോർ ട്രെയിനിയായി കാഞ്ഞിരപ്പിള്ളി സ്വദേശി വിശ്വശ്രീ പി.വിശ്വനാഥ്, ഓൾറൗണ്ടറായി കൊല്ലം സ്വദേശി സിനി തങ്കച്ചൻ എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി. എക്‌സൈസ് അക്കാഡമി പ്രിൻസിപ്പൽ അനിൽകുമാർ കെ.കെ, അഡിഷണൽ എക്‌സൈസ് കമ്മിഷണർ ഇ.എൻ.സുരേഷ്, എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സാറാമ്മ റോബ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |