തിരുവനന്തപുരം: നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ നിയമസഭ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കി 16 വർഷം കഴിഞ്ഞിട്ടും വയൽ നികത്തൽ വ്യാപകം. 2008 ആഗസ്റ്റിൽ തയ്യാറാക്കിയ നെൽവയലുകളുടെ ഡേറ്റാബാങ്കിൽ വയലല്ലാത്ത ഭൂമി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഫോം 5 അപേക്ഷ നൽകി അതിൽ നിന്നൊഴിവാക്കാമെന്ന വ്യവസ്ഥയുടെ മറവിലാണ് നികത്തൽ.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കി. ഒന്നര ലക്ഷം അപേക്ഷകൾ ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. ഒഴിവാക്കലിന് ഒത്താശ ചെയ്യാൻ മാഫിയ സജീവമാണ്. കൃഷി ഓഫീസർ കൺവീനറും വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് കർഷകർ എന്നിവരുൾപ്പെട്ട പ്രാദേശികതല നിരീക്ഷണ സമിതിക്കാണ് (എൽ.എൽ.എം.സി) ഫോം 5 അപേക്ഷകളുടെ പരിശോധനച്ചുമതല. നിയമം പ്രാബല്യത്തിൽ വന്ന 2008ന് മുൻപ് നികത്തിയ നെൽവയലുകൾ മാത്രമാണ് ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അർഹതയുള്ളത്. പക്ഷേ, സമീപകാലത്ത് നികത്തിയ ഭൂമിപോലും ഫോം 5 അപേക്ഷ നൽകി ഒഴിവാകുന്ന സ്ഥിതിയുണ്ട്.
ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കിക്കിട്ടാനുള്ള ഫോം 5 അപേക്ഷയിൽ നടപടി സ്വീകരിക്കാൻ പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന് പകരം കൃഷി ഓഫീസറുടെ റിപ്പോർട്ട് മതിയെന്ന് കഴിഞ്ഞ മാർച്ചിൽ റവന്യുവകുപ്പ് സർക്കുലർ ഇറക്കുകയും ചെയ്തു.
രണ്ടു തെങ്ങുകാട്ടി
വയലല്ലാതാക്കും
വയലിൽ രണ്ടോ അതിലധികമോ തെങ്ങിൻ തൈകൾ നേരത്തെ കൂനപിടിച്ച് നട്ടിട്ടുണ്ടെങ്കിൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അത് വലിയ തെങ്ങായി മാറും. ഇടയ്ക്കുള്ള കുറച്ച് സ്ഥലം നികത്തിയശേഷം തെങ്ങ് ചൂണ്ടിക്കാട്ടിയാണ് നെൽവയലല്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. ഒഴിവാക്കി കിട്ടുന്ന ഭൂമി പിന്നീട് തരംമാറ്റത്തിനുള്ള അപേക്ഷ നൽകിവേണം റവന്യു രേഖകളിൽ മാറ്റം വരുത്താൻ.
വയൽ കുത്തനെ കുറഞ്ഞു
30 ലക്ഷം ഏക്കർ:
90 വർഷം മുമ്പ്
20 ലക്ഷം ഏക്കർ:
1970 കളിൽ
12.35 ലക്ഷം ഏക്കർ:
2008ലെ കണക്ക്
4.83 ലക്ഷം ഏക്കർ:
2021-22ലെ കണക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |