കൊച്ചി: ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നതും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന അതിതീവ്രമഴയും കണക്കിലെടുത്ത് പ്രളയസാദ്ധ്യതാ മേഖലകളിൽ ഇത്തവണയും കടലിന്റെ മക്കൾ രക്ഷാപ്രവർത്തനത്തിന് സജ്ജരായി. 2018ലെ പ്രളയകാലത്ത് രക്ഷകരായ വൈപ്പിൻകരയിലെ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ വള്ളവുമായി പെരിയാറിന്റെ തീരത്തേക്ക് കുതിച്ചെത്തിയത്. 50ലേറെ മത്സ്യത്തൊഴിലാളികൾ 10 വള്ളങ്ങളുമായി ആലുവ, കാലടി പ്രദേശങ്ങളിൽ സജ്ജരായി. ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളും വള്ളങ്ങളും രംഗത്തിറങ്ങും. വലിയ ട്രെയ്ലറുകളിലാണ് ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ എത്തിച്ചത്. ഏത് അടിയന്തരസാഹചര്യവും നേരിടാൻ ആലുവ അദ്വൈതാശ്രമം സ്കൂൾ ഗ്രൗണ്ടിൽ വള്ളങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് വോളന്റിയർമാരെയും ഇവർക്കൊപ്പം നിയോഗിച്ചിട്ടുണ്ട്.
മത്സ്യവകുപ്പും ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ രക്ഷാദൗത്യത്തിന് എത്തിയത്. മനുഷ്യജീവിൻ രക്ഷിക്കാൻ കിട്ടുന്ന ഏത് അവസരവും സന്തോഷപൂർവം സ്വീകരിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഈ ദൗത്യം സന്തോഷകരം
പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തകരാവാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്ന് വൈപ്പിൻകരയിൽ നിന്ന് എത്തിയ വിഷ്ണുമായ വള്ളത്തിന്റെ ഉടമ പുന്നാരൻ പറഞ്ഞു. സഹപ്രവർത്തകരായ മനോഹരൻ, മധു , സുബി എന്നിവർക്കൊപ്പമാണ് പുന്നാരൻ ആലുവയിൽ എത്തിയത്. 2018ലും വടക്കൻപറവൂർ, വാവക്കാട് മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ് പുന്നാരനും സംഘവും. അന്ന് സ്വന്തം വീട് മേൽക്കൂരവരെ വെള്ളത്തിൽ മുങ്ങിനിന്ന സമയത്താണ് നാട്ടുകാരെ രക്ഷിക്കാൻ ഇറങ്ങിയത്. ഭാര്യയും പ്രസവിച്ചു കിടന്ന മകളും കൈക്കുഞ്ഞും വീട്ടിലുണ്ടായിരുന്നു.
2019 ലും പ്രളയബാധിതമേഖലയിൽ ഇവർ എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിൽ ഇടപെടേണ്ട സാഹചര്യമുണ്ടായില്ല. ഇത്തവണ നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും അടുത്ത രണ്ടുദിവസത്തെ മഴയുടെ സാഹചര്യം പരിഗണിച്ചാണ് മത്സ്യത്തൊഴിലാളികളെ വിന്യസിച്ചിരിക്കുന്നത്. അടുത്ത മൂന്നുദിവസം പെരിയാറിൻ തീരത്തെ പ്രളയസാദ്ധ്യതാമേഖലയിൽ ഇവരുടെ സാന്നിദ്ധ്യമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |