തിരുവനന്തപുരം: സ്വകാര്യ വനങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ 50 സെന്റ് വരെയുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് അനുവദിക്കാൻ സർക്കാർ തലത്തിൽ ധാരണ. 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുണ്ടെന്ന് തെളിയിക്കുന്നവർക്ക് ഭൂമിയുടെ ഉടമാവകാശം ലഭിക്കും.
ഇക്കാര്യത്തിൽ ഒരിളവും പാടില്ലെന്ന് ആദ്യം നിലപാടെടുത്ത സംസ്ഥാന വനം വകുപ്പ്, പിന്നീട് 25 സെന്റ് വരെയുള്ള കർഷകർക്ക് ഇളവാകാമെന്ന് മയപ്പെടുത്തി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഈ നിലപാടാണ് ആവർത്തിച്ചത്. ഇല്ലെങ്കിൽ വനം കൈയേറ്റം വ്യാപകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 50 സെന്റ് വരെയെങ്കിലുമുള്ള കർഷകർക്ക് ഇളവ് നൽകിയില്ലെങ്കിൽ നിരവധി സാധാരണക്കാരെ ബാധിക്കുമെന്നും, ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്തയെ ഹനിക്കുന്നതാകുമെന്നും റവന്യു മന്ത്രി കെ. രാജൻ നിലപാടെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും ഇതിനോട് യോജിച്ചതോടെ വനം മന്ത്രിയും വഴങ്ങിയതായാണ് വിവരം.
കർഷകർ ഹാജരാക്കുന്ന
രേഖയെച്ചൊല്ലി തർക്കം
കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തിൽ, പുതിയ ഭേദഗതി ബില്ലിൽ അതുൾപ്പെടുത്തണമെന്നാണ് റവന്യു വകുപ്പിന്റെ അഭിപ്രായം. ഇല്ലെങ്കിൽ അംഗീകരിക്കാവുന്ന തെളിവുകളായെങ്കിലും ഉൾപ്പെടുത്തണം. തെളിയിക്കുന്നതിന് വേണ്ടിയുള്ള തെളിവായല്ലാതെ, തർക്കമറ്റ തെളിവായി കണക്കാക്കാനാവില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്.
ഇക്കാര്യത്തിൽ വനം, റവന്യു, നിയമ മന്ത്രിമാർ വീണ്ടും ചർച്ച നടത്തി ധാരണയുണ്ടാക്കാനാണ് നിർദ്ദേശം.
ഭൂപരിഷ്കരണ നിയമത്തിലെ 72-ാം വകുപ്പിൽ, കർഷകർക്ക് പതിച്ചു കൊടുത്ത ഭൂമിയിലെ അവരുടെ ഉടമാവകാശം സംബന്ധിച്ച രേഖ തർക്കമറ്റതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, 1971ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും നിയമം വന്നതോടെ, വനത്തിനകത്ത് വരുന്ന കൃഷിഭൂമിക്ക് ഇത് ബാധകമല്ലാതായി. ഇതിനെതിരെ മുഹമ്മദ് ബഷീർ എന്നയാൾ നൽകിയ കേസിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ, കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ രേഖയായി കണക്കാക്കാമെന്നായി. ഈ വിധി ആദിമ വനങ്ങൾ വൻതോതിൽ നഷ്ടപ്പെടാനിടയാക്കുമെന്ന് വിലയിരുത്തിയ വനംവകുപ്പ്, ഇതിനെ മറികടക്കാൻ നിയമഭേദഗതി നിർദ്ദേശിക്കുകയായിരുന്നു. സുപ്രീംകോടതി വിധി അംഗീകരിക്കപ്പെടുന്നതോടെ, വനം കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെയുള്ള 90 ശതമാനം കേസുകളും സംസ്ഥാനത്തിനെതിരാവാനിടയുണ്ടെന്ന് കാട്ടിയാണിത്. നിയമഭേദഗതിയിലുള്ള അനിശ്ചിതത്വം
മറികടക്കാൻ കൂടിയാണ് 50 സെന്റ് വരെയുള്ള കർഷകർക്ക് ഇളവും, തെളിവിന്റെ കാര്യത്തിൽ വ്യക്തതയും വരുത്തുന്ന ധാരണയ്ക്ക് സർക്കാരിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |